അൻസിലിന് യുവതി വിഷം നൽകിയതെങ്ങനെയെന്ന് വെളിപ്പെടുത്തിയിട്ടില്ല.. ഗലം കൊലപാതകത്തിൽ ദുരൂഹതയുടെ ചുരുളഴിക്കാൻ പൊലീസ്.. സഹകരിക്കാതെ യുവതി….
കോതമംഗലത്തെ അൻസിൽ കൊലപാതകക്കേസിൽ പ്രതിയായ പെൺസുഹൃത്തിന് വേണ്ടി അന്വേഷണ സംഘം തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ സമർപ്പിക്കും. അടുത്ത ദിവസം തന്നെ, ചേലാടുളള യുവതിയുടെ വീട്ടിൽ ശാസ്ത്രീയ പരിശോധനക്കാണ് അന്വേഷണ സംഘം ലക്ഷ്യമിടുന്നത്. അൻസിലിൻ്റെ കൂടുതൽ ബന്ധുക്കളുടെ വിശദമായ മൊഴിയും ഉടൻ രേഖപ്പെടുത്തും.കോതമംഗലത്തെ ഞെട്ടിച്ച കൊലപാതകത്തിന് പിന്നിലെ ദുരൂഹതയുടെ ചുരുളഴിക്കാനുളള ശ്രമത്തിലാണ് പൊലീസ്. പ്രാഥമിക ചോദ്യം ചെയ്യലിൽ വിഷം നൽകിയത് സമ്മതിച്ച യുവതി കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ഏത് പാനീയത്തിലാണ് വിഷപദാർത്ഥം നൽകിയത്, ബലം പ്രയോഗിച്ച് വിഷം നൽകുകയായിരുന്നോ, ഇതിന് ബാഹ്യമായ സഹായം യുവതിക്ക് കിട്ടിയിട്ടുണ്ടോ എന്നതുൾപ്പെടെ ഒരുപാട് ചോദ്യങ്ങളുടെ ഉത്തരം അന്വേഷണ സംഘത്തിന് കിട്ടാനുണ്ട്.
സിസിടിവി ക്യാമറയുടെ ഡിവിആർ ഉൾപ്പെടെ യുവതി ഒളിപ്പിച്ചെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇവരെ കസ്റ്റഡിയിൽ കിട്ടിയ ശേഷമേ, കൂടുതൽ തെളിവെടുപ്പും ശാസ്ത്രീയ പരിശോധനകളും പൂർത്തിയാക്കാനാകൂ. ഇതിനായി തിങ്കളാഴ്ച തന്നെ കോതമംഗലം മജിസ്ട്രേറ്റിന് കസ്റ്റഡി അപേക്ഷ നൽകും. ഒപ്പം, യുവതി അൻസിലിൻ്റെ കുടുംബാംഗങ്ങളുമായി നടത്തിയ ഫോൺ സംഭാഷണങ്ങളുടെതുൾപ്പെടെ വിശദാംശങ്ങൾ പൊലീസ് തേടുന്നുണ്ട്. അൻസിലിൻ്റെ സഹോദരൻ ഉൾപ്പെടെയുളള അടുത്ത ബന്ധുക്കളിൽ നിന്ന് വിശദമായ മൊഴി അടുത്ത ദിവസങ്ങളിൽ രേഖപ്പെടുത്തും.