രണ്ട് പതിറ്റാണ്ടിന് ശേഷം നിത്യതയിലേക്ക്, സൗദിയിലെ ‘ഉറങ്ങുന്ന’ രാജകുമാർ അന്തരിച്ചു…
വാഹനാപകടത്തെ തുടര്‍ന്ന് രണ്ട് പതിറ്റാണ്ടായി അബോധാവസ്ഥയില്‍ കഴിഞ്ഞിരുന്ന സൗദി രാജകുടുംബാംഗം അന്തരിച്ചു. അല്‍വലീദ് ബിന്‍ ഖാലിദ് ബിന്‍ ത്വലാല്‍ രാജകുമാരന്‍ ആണ് മരിച്ചത്. ഇരുപതു വര്‍ഷമായി റിയാദ് കിങ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയില്‍ ചികിത്സയിലിരിക്കെയാണ് ആന്ത്യം. ഉറങ്ങുന്ന രാജകുമാരന്‍ എന്ന പേരില്‍ ആഗോളതലത്തില്‍ അറിയപ്പെട്ടിരുന്ന വ്യക്തിയാണ് അല്‍വലീദ് ബിന്‍ ഖാലിദ് ബിന്‍ ത്വലാല്‍.
ശതകോടീശ്വരനായ ഖാലിദ് ബിന്‍ ത്വലാല്‍ രാജകുമാരന്റെ മകനാണ് അല്‍വലീദ് ബിന്‍ ഖാലിദ് ബിന്‍ ത്വലാല്‍. 2005 ല്‍ ലണ്ടനില്‍ വച്ചുണ്ടായ കാര്‍ അപകടത്തിലായിരുന്നു അല്‍വലീദിന് പരുക്കേറ്റത്. ബ്രിട്ടനിലെ സൈനിക കോളേജിലെ പഠനത്തിനിടെ ആയിരുന്നു അപകടം. തുടര്‍ന്ന് കോമ അവസ്ഥയില്‍ തുടര്‍ന്ന അല്‍വലീദിനെ റിയാദ് കിങ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റി ആശുപത്രിയില്‍ സാങ്കേതിത സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്.
അല്‍വലീദ് രാജകുമാരന്റെ സംസ്‌കാരം റിയാദിലെ ഇമാം തുര്‍ക്കി ബിന്‍ അബ്ദുല്ല പള്ളിയില്‍ നടക്കും. സംസ്‌കാര പ്രാര്‍ത്ഥനകള്‍ ഞായറാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ മൂന്ന് ദിവസം നീണ്ടുനില്‍ക്കും.

