പതിവായി തീർത്ഥാടനത്തിന് പോയിരുന്നതിനാൽ ആരും അന്വേഷിച്ചില്ല, തിരികെവരുമെന്ന് കരുതി.. എന്നാൽ..
നെയ്യാർ ഡാം സ്വദേശിയായ മധ്യവയസ്കയെ തിരുനല്‍വേലിയിൽ പീഡിപ്പിച്ച് കൊലപ്പെടുത്തിയത് ജൂണ്‍ 29 നെന്ന് പൊലീസ്. പതിവായി തീര്‍ഥാടനത്തിന് പോകാറുളളതിനാലാണ് തുടക്കത്തിൽ അന്വേഷിക്കാതിരുന്നത് എന്നാണ് മക്കള്‍ പറയുന്നത്. കേസിൽ പിടിയിലായ വിമല്‍ രാജിന് പുറമേ കൂടുതൽ പേർക്ക് കേസിൽ പങ്കുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്
നെയ്യാർ ഡാം സ്വദേശിനിയായ 61കാരിയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ പൊലീസിൽ പരാതി നല്‍കുന്നത് കഴിഞ്ഞ പതിനൊന്നിനാണ്. മൂന്നാഴ്ച മുൻപ് പള്ളിയിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയതാണെന്നും പിന്നീട് ഒരു വിവരവും ഇല്ലെന്നുമായിരുന്നു പരാതി. വര്‍ക്കലയിലും വേളാങ്കണ്ണിയിലും ഇവര്‍ എത്തിയെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പക്ഷേ പിന്നീട് എങ്ങോട്ട് പോയെന്ന് ഒരു തെളിവും ലഭിച്ചില്ല. ഇതിനിടെയാണ് ഇവര്‍ കൊല്ലപ്പെട്ടെന്ന വിവരം തിരുനല്‍വേലി പൊലീസ് ഇന്നലെ അറിയിക്കുന്നത്.
കഴിഞ്ഞ 29ന് രാത്രിയിൽ റോഡിൽ നില്‍ക്കുന്നത് കണ്ട പ്രതി വിമല്‍രാജ്, ബസ് സ്റ്റാന്‍റിൽ എത്തിക്കാമെന്ന് പറഞ്ഞ് ബൈക്കില്‍ കയറ്റിക്കൊണ്ടു പോകുകയായിരുന്നു. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. തുടർന്ന് ആളൊഴിഞ്ഞ പറമ്പിലെത്തിച്ച് പീഡിപ്പിച്ചു. ഇതിനിടെ 61കാരി നിലവിളിച്ചപ്പോൾ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ടു.അയല്‍വാസികളാണ് വിവരം പൊലീസിനെ അറിയിക്കുന്നത്


