പുതുക്കാട് നവജാത ശിശുക്കളുടെ മരണം…രണ്ടാമത്തെ കുഞ്ഞിന്റെ അസ്ഥിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയപ്പോൾ…
പുതുക്കാട് നവജാത ശിശുക്കളെ അമ്മ അനീഷ കൊന്നു കുഴിച്ചു മൂടിയ സംഭവത്തിൽ രണ്ടാമത്തെ കുഞ്ഞിന്റെ മൃതദേഹവും കണ്ടെത്തി. ഭവിന്‍റെ വീടിന്റെ പരിസരത്ത് നിന്നുമാണ് കുട്ടിയുടെ അവശിഷ്ടങ്ങൾ കിട്ടിയത്. പരിശോധന പൂർത്തിയായതായും പൊലീസ് അറിയിച്ചു. അസ്ഥിയുടെ അവശിഷ്ടങ്ങൾ ആണ് കിട്ടിയത്.
പ്രതി അനീഷ ശുചിമുറിയിൽ പ്രസവിച്ചത് യൂട്യൂബ് നോക്കിയാണെന്ന വിവരം ഇന്ന് രാവിലെ പുറത്തു വന്നിരുന്നു. ലാബ് ടെക്നീഷ്യൻ കോഴ്സ് പഠിച്ചതും പ്രതിക്ക് സഹായകമായെന്ന് പൊലീസ് വെളിപ്പെടുത്തുന്നു. വയറിൽ തുണികെട്ടി വെച്ച് ഗർഭാവസ്ഥ മറച്ചുവെച്ചു. അതുപോലെ പ്രസവകാലം മറച്ചുപിടിക്കാൻ ഇറുകിയ വസ്ത്രങ്ങൾ ഒഴിവാക്കി. ആദ്യ കുഞ്ഞിനെ കുഴിച്ചിടാൻ വീടിന്റെ പിൻഭാഗത്താണ് ആദ്യം കുഴിയെടുത്തത്. എന്നാൽ അയൽവാസി ഗിരിജ ഇത് കണ്ടതിനാൽ ആ സ്ഥലം ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് വീടിന്റെ ഇടതുഭാഗത്തെ മാവിൻ ചുവട്ടിൽ കുഴിച്ചിട്ടു.
ആദ്യ കുഞ്ഞിന്റെ മൃതദേഹ അവശിഷ്ടങ്ങളിൽ നിന്ന് മരണകാരണം കണ്ടെത്തുക വെല്ലുവിളിയാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. കൊലപാതകം നടന്ന് നാലുകൊല്ലം കഴിഞ്ഞതിനാൽ അവശിഷ്ടങ്ങൾ കണ്ടെത്തുക എന്നതും വെല്ലുവിളിയാണ്. ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നായിരുന്നു മൊഴി. ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതിന്റെ അടയാളങ്ങൾ കണ്ടെത്തുകയാണ് പ്രയാസം. ഇക്കാര്യത്തിൽ വിദഗ്ധ അഭിപ്രായം തേടിയിരിക്കുകയാണ് പൊലീസ്.