സംസ്ഥാനത്ത് പലയിടങ്ങളിലായി തെരുവുനായ ആക്രമണം…ആക്രമണത്തിൽ …
സംസ്ഥാനത്ത് പലയിടങ്ങളിലായി തെരുവുനായയുടെ ആക്രമണം. കണ്ണൂർ, കോഴിക്കോട്, ജില്ലകളിലാണ് നാല് പേർക്ക് കടിയേറ്റത് .കണ്ണൂർ പാനൂർ കൈവേലിക്കലിൽ രണ്ടു പേരെയാണ് തെരുവുനായ കടിച്ചത് . കൈവേലിക്കൽ സ്വദേശികളായ ചഞ്ചന, കുമാരൻ എന്നിവർക്കാണ് കടിയേറ്റത്. ഇന്ന് വൈകിട്ട് 7 മണിയോട് കൂടിയാണ് ആക്രമണം നടന്നത്. വാണിവിലാസം എൽപി സ്കൂൾ പരിസരത്ത് വെച്ചാണ് ഇവരെ തെരുവുനായ കടിച്ചത്. ഇരുവരും ചികിത്സയിലാണ്.
കോഴിക്കോട് തൊട്ടിൽപ്പാലത്തു തെരുവ് നായയുടെ ആക്രമണത്തിൽ രണ്ടു തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് പരിക്കേറ്റത് . വളയംകോടുമ്മൽ ശൈലജ, മാവിലപ്പാടി നാരായണി എന്നിവർക്കാണ് തെരുവ് നായയുടെ കടിയേറ്റത്. ഇരുവരെയും കുറ്റ്യാടി താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊല്ലം കൊട്ടാരക്കരയിലും തെരുവുനായ ആക്രമണം. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിന് മുന്നിൽ നിന്ന പള്ളിക്കൽ സ്വദേശി പ്രകാശിനെയാണ് നായ ആക്രമിച്ചത്. ചന്തമുക്കിൽ കെട്ടിട നിർമ്മാണ തൊഴിലാളി സലീമിനും സാധനം വാങ്ങാൻ കുഞ്ഞുമായി കടയിലേക്ക് പോയ വീട്ടമ്മ കുഞ്ഞുമോൾക്കും നായയുടെ കടിയേറ്റു. ഒരേ നായയാണ് മൂന്ന് പേരെയും ആക്രമിച്ചതെന്നാണ് നിഗമനം. പരിക്കേറ്റവർ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.