കാവിക്കൊടിയേന്തിയ ഭാരതാംബ രാജ്ഭവന് പുറത്തേക്കും.. കേരള സർവകലാശാല സെനറ്റ് ഹാളിലെ പരിപാടിയിൽ നാടകീയ രംഗങ്ങൾ…
വിവാദമായ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം രാജ്ഭവന് പുറത്തെ വേദിയിലും സ്ഥാപിച്ചു. അടിയന്തരാവസ്ഥയുടെ അൻപത് ആണ്ടുകൾ എന്ന പേരിൽ ശ്രീ പദ്മനാഭ സേവാസമിതി കേരള സർവകലാശാലയുടെ സെനറ്റ് ഹാളിൽ സംഘടിപ്പിക്കുന്ന പരിപാടിയിലാണ് ചിത്രം സ്ഥാപിച്ചത്. ആർഎസ്എസ് അനുകൂല സംഘടനയാണിത്. ഈ ചടങ്ങിൽ ഗവർണർ രാജേന്ദ്ര അർലേകർ പങ്കെടുക്കുന്നുണ്ട്.
ചിത്രം മാറ്റണമെന്ന് പരിപാടിയിൽ പങ്കെടുക്കുന്ന സർവകലാശാല രജിസ്ട്രാറും പൊലീസും നിലപാടെടുത്തു. ഈ ആവശ്യം അംഗീകരിക്കില്ലെന്നാണ് സംഘാടകരുടെ നിലപാട്. വിവരമറിഞ്ഞ് സർവകലാശാലയിലെ സിൻഡിക്കേറ്റിലെ ഇടത് അംഗങ്ങളായ ഷിജുഖാനും പ്രമോദും ഇവിടെയെത്തി. സ്ഥലത്ത് ബിജെപി പ്രവർത്തകരുമുണ്ട്. വിവമറിഞ്ഞ് വിദ്യാർത്ഥികളും സംഘടിച്ചെത്തി
ആർഎസ്എസ് നേതാവ് സുരേന്ദ്രൻ്റെ പുസ്തക പ്രകാശനം ഈ ചടങ്ങിൽ നടക്കുന്നുണ്ട്. സ്ഥലത്ത് വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധത്തിനുള്ള സാധ്യത മുന്നിൽ കണ്ട് പൊലീസ് സുരക്ഷാ വിന്യാസം കൂട്ടി. സെനറ്റ് ഹാളിനും പരിസരത്തും വൻ പൊലീസ് വിന്യാസമുണ്ട്