കൊല്ലത്ത് യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം.. കൊലപാതകമെന്ന് കണ്ടെത്തൽ…
കൊല്ലം പത്തനാപുരത്ത് വനമേഖലയിൽ യുവാവിന്റെ മൃതദേഹം ലഭിച്ച സംഭവം കൊലപാതകമെന്ന് കണ്ടെത്തൽ. പിറവന്തൂർ സ്വദേശി ഓമനക്കുട്ടൻ എന്ന രജിയാണ് കൊല്ലപ്പെട്ടത്. രജിയുടെ സുഹൃത്ത് ഷാജഹാനെ പത്തനാപുരം പോലീസ് അറസ്റ്റ് ചെയ്തു.കേസിലെ ഒന്നാം പ്രതി ഒളിവിലാണ്. മൂന്ന് ദിവസം പഴക്കമുള്ള രജിയുടെ മൃതദേഹം തിങ്കളാഴ്ചയാണ് കണ്ടെത്തിയത്. വീഴ്ചയിൽ പറ്റിയ പരിക്കാണ് മരണക്കാരണമെന്ന് കരുതിയെങ്കിലും പോസ്റ്റ് മോർട്ടം റിപ്പോർട്ടും, രജിയുടെ സുഹൃത്തുക്കൾ നൽകിയ വിവരങ്ങളും കേസിൽ നിർണായകമാവുകയായിരുന്നു.
പോലീസ് അന്വേഷണത്തിൽ കറവൂർ സ്വദേശികളായ അനിൽകുമാർ, റഹ്‌മാൻ ഷാജി എന്ന ഷാജഹാനും ചേർന്നാണ് കൊല നടത്തിയതെന്ന് കണ്ടെത്തി. തുടർന്നാണ് ഷാജഹാൻ പിടിയിലായത്. ഒന്നാം പ്രതി അനിൽകുമാറിൻ്റെ ഭാര്യയെ രജി അസഭ്യം പറഞ്ഞ് മർദിച്ചതിൻ്റെ ദേഷ്യമാണ് കൊലക്ക് കാരണമെന്നാണ് ഷാജഹാൻ നൽകിയ മൊഴി.



