സ്വാമിയുടെ ജനനേന്ദ്രിയം ഛേദിച്ചതുമായി ബന്ധപ്പെട്ട പീഡനകേസ് വിചാരണക്കോടതിക്ക് കൈമാറി…
തിരുവനന്തപുരം: സ്വാമിയുടെ ജനനേന്ദ്രിയം ഛേദിച്ചതുമായി ബന്ധപ്പെട്ട പീഡനകേസ് വിചാരണക്കോടതിക്ക് കൈമാറി. നിലവിൽ ക്രൈം ബ്രാഞ്ച് സമർപ്പിച്ചിരുന്ന കുറ്റപത്രം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് പരിഗണിച്ചിരുന്നത്. എന്നാൽ, ഇത്തരം കേസുകളുടെ വിചാരണ പരിഗണിക്കുന്നത് ജില്ലാ കോടതികളാണെന്നതു കണക്കിലെടുത്താണ് നിയമ വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന പരാതി വിചാരണക്കോടതിക്ക് കൈമാറിയത്.
2017 മേയ് 19ന് പുലർച്ചെ തിരുവനന്തപുരം കണ്ണമ്മൂലയിലുള്ള വീട്ടിൽ വച്ചാണ് സ്വാമിയുടെ ജനനേന്ദ്രിയം ഛേദിച്ചത്. വീടിനു പുറത്തേക്ക് ഓടിയ പെൺകുട്ടിയെ ഫ്ളൈയിങ് സ്ക്വാഡ് സ്റ്റേഷനിൽ എത്തിച്ച്, പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സ്വാമിക്കെതിരെ ലൈംഗിക പീഡനത്തിനു കേസ് എടുക്കുകയായിരുന്നു. മജിസ്ട്രേറ്റിനു നൽകിയ രഹസ്യ മൊഴിയിലും പെൺകുട്ടി ഇക്കാര്യം ആവർത്തിച്ചിരുന്നു. എന്നാൽ പിന്നീട് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ സ്വാമി ഒരിക്കലും തന്നെ പീഡിപ്പിച്ചിരുന്നില്ലെന്നു പെൺകുട്ടി വ്യക്തമാക്കി. സ്വയം ലിംഗഛേദം ചെയ്തതാണെന്നു സ്വാമി മൊഴി നൽകുകയും ചെയ്തു.