‘ഗ്രൂപ്പ് 57’…ഷഹബാസിന്റെ കൊലപാതകത്തിൽ കസ്റ്റഡിയിലെടുത്ത വിദ്യാർഥിയുമായി ആക്രമണം നടന്ന സ്ഥലത്ത് പരിശോധന…
താമരശ്ശേരി ഷഹബാസ് കൊലപാതകക്കേസിൽ കൂടുതൽ വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ്. ഇന്ന് കസ്റ്റഡിയിൽ എടുത്ത വിദ്യാർത്ഥിയെ ആക്രമണം നടന്ന സ്ഥലത്ത് എത്തിച്ച് പരിശോധന നടത്തി. ഫോറൻസിക് പരിശോധനാഫലം വന്ന ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു. സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ ആക്രമണവുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ അയച്ചവരെ കണ്ടെത്താനാണ് പൊലീസിന്റെ അടുത്തനീക്കം. ‘ഗ്രൂപ്പ് 57’ എന്ന പേരിലുള്ള സോഷ്യൽ മീഡിയ ഗ്രൂപ്പുമായി ബന്ധപ്പെട്ട് പൊലീസ് വിശദ പരിശോധന നടത്തുന്നുണ്ട്.
അതേ സമയം താമരശ്ശേരി ഷഹബാസ് വധക്കേസിൽ പ്രധാന കുറ്റാരോപിതൻ്റെ പിതാവിനെയും പ്രതി ചേർത്തേക്കും. ഷഹബാസിനെ ആക്രമിക്കാനുള്ള നഞ്ചക്ക് നൽകിയത് ഇയാളെന്ന വിലയിരുത്തലിലാണ് ഈ നീക്കം. പ്രതികളിൽ ഒരാളുടെ പിതാവ് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ ഡ്രൈവറാണ്. മൂന്ന് പ്രധാന കുറ്റോരോപിതരും താമരശ്ശേരി സ്കൂളിൽ നേരത്തെ ഉണ്ടായ സംഘർഷങ്ങളിലെ പ്രധാനികളാണെന്നുള്ള വിവരവും പുറത്തു വന്നിട്ടുണ്ട്.