രൂപമാറ്റത്തോടെ ജനനം, ന്യൂമോണിയ, മൂന്ന് മാസമായിട്ടും ആശുപത്രി വിട്ടില്ല.. തന്റെ കുഞ്ഞിനുവേണ്ടി മാസങ്ങളായി ആലപ്പുഴയിലെ ആശുപത്രിക്ക് മുന്നിൽ കാത്തുനിൽക്കുന്ന രണ്ട് ജീവനുകൾ…
child-born-with-severe-congenital-defects-in-alappuzha
ആലപ്പുഴ: തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിനുമുന്നിൽ ഒരുമാസമായി ഒരച്ഛനും അമ്മയും കാത്തിരിപ്പുണ്ട്. രൂപമാറ്റത്തോടെ പിറന്ന തങ്ങളുടെ കുഞ്ഞ് എന്നെങ്കിലുമൊരിക്കൽ ജീവിതത്തിലേക്കു തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണത്. പക്ഷേ, ഊണും ഉറക്കവുമില്ലാതെയും ജോലിക്കുപോകാതെയും എത്രനാൾ അവർ ഇങ്ങനെ കാത്തിരിക്കും? ഇപ്പോഴും ആർക്കും വ്യക്തമായ മറുപടിയില്ല.
കുഞ്ഞ് ആരോഗ്യസ്ഥിതി വീണ്ടെടുക്കാൻ ഏറെ സമയമെടുക്കുമെന്നുമാത്രമാണ് ഡോക്ടർമാർ പറയുന്നത്. ഓക്സിജൻ മാസ്ക് ഉപയോഗിച്ചാണ് ഇപ്പോഴും ശ്വസിക്കുന്നത്. ന്യുമോണിയ വിട്ടുമാറിയിട്ടില്ല. കുഞ്ഞ് ജനിച്ച നാൾമുതൽ തുടങ്ങിയതാണ് ഈ ദുരിതം. 2024 നവംബർ എട്ടിനായിരുന്നു ജനനം. മൂന്നുമാസം കഴിഞ്ഞിട്ടും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടില്ല.
കഴിഞ്ഞമാസം 15-ന് ശ്വാസംമുട്ടലിനെത്തുടർന്നാണ് കുഞ്ഞിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചത്. 17-ന് തിരുവനന്തപുരം എസ്.എ.ടി.യിലേക്കു മാറ്റി. ഏറെ ദിവസം വെന്റിലേറ്ററിലായിരുന്നു. വെന്റിലേറ്റർ പിന്നീട് മാറ്റിയെങ്കിലും തീവ്രപരിചരണവിഭാഗത്തിൽ തുടരുകയാണ്.
കുഞ്ഞ് ജനിച്ചനാൾമുതൽ പിതാവിനു ജോലിക്കുപോകാൻ കഴിഞ്ഞിട്ടില്ല. സന്നദ്ധ സംഘടനകൾ നൽകുന്ന ഭക്ഷണമാണ് ആശുപത്രിയിൽ മാതാപിതാക്കളുടെ വിശപ്പകറ്റുന്നത്. കുഞ്ഞിന്റെ ചികിത്സ സൗജന്യമാക്കി സർക്കാർ ഉത്തരവിറക്കിയിട്ടും ഇടയ്ക്കിടെ മരുന്ന് പുറത്തുനിന്ന് വാങ്ങേണ്ടിവരുന്നു.