പരസ്യ ചിത്രീകരണത്തിനിടെയുണ്ടായ അപകടം….ആൽവിനെ ഇടിച്ച കാറിന് തെലങ്കാന രജിസ്‌ട്രേഷൻ…. പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ…
പരസ്യ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ വീഡിയോഗ്രാഫറായ യുവാവ് മരിച്ചതില്‍ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ആസൂത്രിത നീക്കം നടന്നതായി സൂചന. പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ കേരള രജിസ്‌ട്രേഷനിലുള്ള ‘ഡിഫന്‍ഡര്‍’ വാഹനത്തിന്റെ നമ്പറാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ ഈ വാഹനത്തിനൊപ്പമുണ്ടായിരുന്ന കാര്‍ ആണ് അപകടമുണ്ടാക്കിയതെന്ന സംശയത്തിലേക്ക് പൊലീസ് എത്തുകയായിരുന്നു. തെലങ്കാന രജിസ്‌ട്രേഷനിലുള്ളതാണ് കാര്‍. തുടര്‍ന്ന് കോഴിക്കോട് ആര്‍ടിഒ നടത്തിയ ഇരുവാഹനങ്ങളിലും നടത്തിയ പരിശോധനയില്‍ തെലങ്കാന രജിസ്‌ട്രേഷനിലുള്ള കാറിൻ്റെ മുന്‍വശത്തെ ക്രാഷ് ഗാര്‍ഡിലും ബോണറ്റിലും അപകടം ഉണ്ടായതിൻ്റെ തെളിവുകള്‍ കണ്ടെത്തുകയായിരുന്നു.
ഒപ്പം പ്രദേശത്ത് നിന്നും ലഭിച്ച സിസിടിവികളില്‍ നിന്നും തെലങ്കാന രജിസ്‌ട്രേഷനിലുള്ള വാഹനം ആല്‍വിനെ ഇടിക്കുന്നതിൻ്റെ ദൃശ്യങ്ങള്‍ ലഭിച്ചു. തെലങ്കാന കാറിന് ഇന്‍ഷൂറന്‍സും റോഡ് നികുതിയും ഇല്ലാത്തതിനാലാവാം ഇത്തരമൊരു ആസൂത്രിത നീക്കം നടന്നത്. ഇത് സംബന്ധിച്ച് ബുധനാഴ്ച അസിസ്റ്റന്റ് കമ്മീഷണര്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും.