വീടുകളിൽ അതിക്രമിച്ച് കയറി ഉറങ്ങിക്കിടക്കുന്ന സ്ത്രീകളെ തലയ്ക്കടിച്ച് കൊല്ലും… പിന്നാലെ…
രാത്രിയിൽ വീടുകളിൽ അതിക്രമിച്ച് കയറി ഉറങ്ങിക്കിടക്കുന്ന സ്ത്രീകളെ തലയ്ക്കടിച്ച് വിലപിടിപ്പുള്ള വസ്തുക്കൾ കൊള്ളയടിക്കുന്ന യുവാവ് പിടിയിൽ. അജയ് നിഷാദ് (20) എന്നയാളാണ് പിടിയിലായത്. ഞായറാഴ്ച ആണ് ഇയാൾ പിടിയിലായത്. ഇയാൾ നടത്തിയ മോഷണത്തിനിടയിൽ ഒരു സ്ത്രീ മരിക്കുകയും നാല് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഉത്തർപ്രദേശിലെ ഗോരഖ്പൂരിലാണ് സംഭവം. 2022ൽ പോക്സോ കേസിൽ പിടിയിലായ ഇയാൾ ജയിലിൽ ആയിരുന്നു. ആറു മാസത്തിന് ശേഷം ജാമ്യത്തിലിറങ്ങിയ പ്രതി സൂററ്റിലാണ് ആദ്യ മോഷണം നടത്തിയത്.
ഇക്കഴിഞ്ഞ ജൂലൈ 30 ന് ഒരു വീട്ടിൽ കയറി ഒരു സ്ത്രീയെ തലയ്ക്കടിച്ച് ബോധം കെടുത്തിയ ശേഷം ആഭരണങ്ങളുമായി കടന്നു കളഞ്ഞതാണ് ആദ്യ സംഭവം. ഓഗസ്റ്റ് 12നാണ് അടുത്ത മോഷണം. ഇത്തവണ പരുക്കേറ്റ സ്ത്രീ മരിച്ചു. ഇതിന് പിന്നാലെ ഇക്കഴിഞ്ഞ ഓഗസ്റ്റ് 26, നവംബർ 10, നവംബർ 14 തീയതികളിൽ മൂന്ന് സംഭവങ്ങൾ കൂടി ഉണ്ടായതായി പോലീസ് പറഞ്ഞു.
മോഷണം നടന്ന സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങളാണ് പ്രതിയെ കുടുക്കിയത്. രക്ഷപ്പെടുന്നതിന് മുമ്പ് പരാതിക്കാരിൽ ചിലർ അജയ് നിഷാദിനെ കണ്ടതും തിരിച്ചടിയായി. ആക്രമണത്തിന് ഉപയോഗിച്ചതെന്ന് സംശയിക്കുന്ന ഇരുമ്പ് വടിയും പ്രതിയുടെ പക്കൽ നിന്നും പോലീസ് കണ്ടെത്തി.