സിപിഎമ്മിലേക്ക് വന്നവരെ വിഡി സതീശൻ ആക്രമിക്കുന്നുവെന്ന് മന്ത്രി റിയാസ്…എന്നാൽ…
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ മന്ത്രി മുഹമ്മദ് റിയാസ്. രാഷ്ട്രീയം പറയേണ്ടസ്ഥലത്ത് രാഷ്ട്രീയം പറയാതെ വ്യക്തി പരമായി വിമർശിക്കുകയാണ് പ്രതിപക്ഷ നേതാവ്. അടിയന്തര പ്രമേയത്തിന് അനുമതി നൽകിയപ്പോൾ ഓടിയൊളിച്ച പ്രതിപക്ഷ നേതാവിനെ ഭീരുവെന്നല്ലാതെ എന്തു വിളിക്കും.കോൺഗ്രസിൽ നിന്ന് സിപിഎമ്മിലേക്ക് വന്നവരെ ആക്രമിക്കുന്ന പ്രതിപക്ഷ നേതാവ്, ബിജെപിയിലേക്ക് പോയവരെ ഒരു തരത്തിലും വിമർശിക്കുന്നില്ലെന്നും കുറ്റപ്പെടുത്തി.
രാഷ്ട്രീയമായി വിമർശനം വിഡി സതീശനെതിരെ ഇനിയും തുടരുമെന്ന് മന്ത്രി പറഞ്ഞു. തൃശൂരിൽ ബിജെപി വിജയിച്ചത് ഗൗരവമേറിയ കാര്യമാണ്. എവിടെയാണ് കുഴപ്പമുണ്ടായതെന്ന് വ്യക്തമാണ്. തെരഞ്ഞെടുപ്പിന് മുൻപ് ഡിസിസി ഓഫീസിൽ അടിയുണ്ടായില്ലേയെന്നും ഡിസിസി പ്രസിഡൻ്റിനെ മാറ്റിയില്ലേയെന്നും ചോദിച്ച അദ്ദേഹം കോൺഗ്രസിൻ്റെ അന്വേഷണ റിപ്പോർട്ട് പുറത്തുവിടാൻ വെല്ലുവിളിച്ചു.




