ബാബ സിദ്ധിഖി കൊലപാതകം ക്വട്ടേഷനെന്ന് പൊലീസ്…പിന്നിൽ…
മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍സിപി അജിത് പവാര്‍ വിഭാഗം നേതാവുമായ ബാബ സിദ്ധിഖിയുടെ കൊലപാതകം ക്വട്ടേഷനെന്ന് സ്ഥിരീകരിച്ച് പൊലീസ്. കുപ്രസിദ്ധ കുറ്റവാളി ലോറന്‍സ് ബിഷ്ണോയിയുടെ സംഘാഗങ്ങളെന്ന് അറസ്റ്റിലായ മൂന്നു പ്രതികളും അന്വേഷണ സംഘത്തിന് മൊഴി നല്‍കി. കൂടുതല്‍ പ്രതികളുണ്ടെന്ന വിവരത്തെ തുടര്‍ന്ന് മഹാരാഷ്ട്ര പൊലീസ് അന്വേഷണം നാലു സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ചു.
കൊലപാതകം നടത്തിയ രണ്ടുപേരെ ഇന്നലെ രാത്രി തന്നെ പൊലീസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ക്വട്ടേഷനെന്ന് ഉറപ്പിച്ചത്. ഇവര്‍ക്ക് അമ്പതിനായിരം രൂപ വീതം മുന്‍കൂര്‍ ലഭിച്ചുവെന്നതിന്‍റെ തെളിവുകള്‍ ഉദ്യോഗസ്ഥര്‍ ശേഖരിച്ചു. രണ്ടുമാസമായി ബാബാ സിദ്ധിഖിയെ നിരീക്ഷിച്ചിരുന്നുവെന്നും തോക്ക് ലഭിച്ചത് മുന്ന് ദിവസം മുമ്പെന്നുമാണ് പ്രതികള്‍ നല്‍കിയ മൊഴി. മൂന്നാമനെ പിടികൂടി ചോദ്യം ചെയ്യപ്പോഴും ഇത് തന്നെയായിരുന്നു പ്രതികരണം.