ലഹരിക്കേസ്.. നടന്‍ ശ്രീനാഥ് ഭാസി ചോദ്യം ചെയ്യലിന് സ്റ്റേഷനിൽ ഹാജരായി…
ഗുണ്ടാനേതാവ് ഓംപ്രകാശ് പ്രതിയായ ലഹരികേസിൽ നടൻ ശ്രീനാഥ് ഭാസി മരട് പൊലീസ് സ്റ്റേഷനിൽ ഹാജരായി.അഭിഭാഷകനൊപ്പമാണ് ശ്രീനാഥ് ഭാസി എത്തിയത്. ഇന്ന് പന്ത്രണ്ട് മണിയോടെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ശ്രീനാഥ് ഭാസിക്കും നടി പ്രയാഗ മാര്‍ട്ടിനും നോട്ടീസ് അയച്ചിരുന്നു. പ്രയാഗ ഇതുവരെയും എത്തിയിട്ടില്ല. പ്രാഥമിക ഘട്ട ചോദ്യം ചെയ്യലായിരിക്കും ഇന്ന് നടക്കുക.
ഗുണ്ടാ നേതാവും ലഹരിക്കേസ് പ്രതിയുമായ ഓം പ്രകാശ് ബുക്ക് ചെയ്ത മുറിയില്‍ ഇരുവരും എന്തിന് എത്തി എന്ന കാര്യത്തില്‍ പൊലീസിന് വ്യക്തതയില്ല. അതോടൊപ്പം ഇരുവരും കൊക്കെയ്ന്‍ ഉപയോഗിച്ചോ എന്ന കാര്യത്തിലും കൃത്യമായ വിവരമില്ല. ഇക്കാര്യങ്ങളാകും പൊലീസ് ഇരുവരോടും ചോദിച്ചറിയുക.കൂടാതെ ശ്രീനാഥ് ഭാസിയും പ്രയാഗമാർട്ടിനും ആര് വഴിയാണ് എത്തിയന്ന കാര്യത്തിൽ പൊലീസ് വ്യക്തത വരുത്തും.
20 തിലധികം ആളുകളാണ് ലഹരിപാർട്ടിയിൽ ഉണ്ടായിരുന്നത്. ഇതിൽ ഗുണ്ടാനേതാവ് തമ്മനം ഫൈസലിന്റെ മൊഴി ഇന്നലെ പൊലീസ് എടുത്തിരുന്നു. ബാക്കിവരുന്ന മുഴുവൻ ആളുകളുടെയും മൊഴി പൊലീസ് വരുന്നദിവസങ്ങളിലായി എടുക്കും.