വണ്ടിയെടുക്കൂ എന്ന് ആക്രോശിച്ചത് വനിതാഡോക്ടർ..യുവതിയെയും പ്രതി ചേർക്കും..അജ്മലിനെതിരെ നരഹത്യക്ക്…
കൊല്ലം മൈനാഗപ്പള്ളി ആനൂർകാവിലെ വാഹനാപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. മൈനാഗപ്പള്ളി സ്വദേശിനിയെ വാഹനമിടിച്ച് കൊലപ്പെടുത്തിയ അജ്മലിനെതിരെ കുറ്റകരമായ നരഹത്യക്ക് കേസെടുത്തു. അജ്മലും ഒപ്പമുണ്ടായിരുന്ന യുവ ഡോക്ടര്‍ ശ്രീക്കുട്ടിയും മദ്യപിച്ചിരുന്നതായി തെളിഞ്ഞട്ടുണ്ട്. ടയറിനടിയിൽ കുഞ്ഞുമോൾ വീണ് കിടക്കുന്നതിനിടെയും വാഹനം മുന്നോട്ടെടുക്കാൻ അജ്മലിനെ പ്രേരിപ്പിച്ചത് യുവതിയാണെന്നാണ് റിപ്പോർട്ട്.ഈ സാഹചര്യത്തിൽ ഒപ്പമുണ്ടായിരുന്ന യുവഡോക്ടറായ യുവതിയെയും പ്രതി ചേർക്കും.
വാഹനമിടിച്ച് വീണ സ്ത്രീ വണ്ടിക്ക് അടിയിൽ കിടക്കുന്നുണ്ട് വാഹനം എടുതുക്കരുതെന്ന് ആളുകൾ വിളിച്ച് പറഞ്ഞിട്ടും അജ്മൽ വാഹനം മുന്നോട്ട് എടുക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികളായ നാട്ടുകാർ പറയുന്നു.വാഹനത്തിന്റെ ടയർ യുവതിയുടെ തലയിലൂടയാണ് കയറി ഇറങ്ങിയത്.അപകടത്തിന് പിന്നാലെ കുതിച്ച് പാഞ്ഞ വാഹനം 300 മീറ്റര്‍ അകലെ വെച്ച് മറ്റൊരു വാഹനത്തെ ഇടിക്കാൻ ശ്രമിച്ചു. വെട്ടിച്ച് മാറ്റിയപ്പോൾ മതിലിടിച്ച് തകര്‍ത്തു. മുന്നോട്ട് പോയ കാർ മറ്റ് രണ്ട് വാഹനങ്ങളെയും ഇടിച്ചു. കരുനാഗപ്പളളിയിൽ വെച്ച് പോസ്റ്റിൽ ഇടിച്ച് വാഹനം നിന്നതോടെ യുവാവും യുവതിയും പുറത്തേക്കിറങ്ങിയോടി. യുവാവ് മതിൽ ചാടിക്കടന്ന് രക്ഷപ്പെട്ടു. യുവതി സമീപത്തെ വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു.ഇവിടെനിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്.ഒരു സുഹൃത്തിന്റെ വീട്ടിൽ മദ്യപാനം കഴിഞ്ഞ് വരുമ്പോഴാണ് അപകടമുണ്ടായത്. നാട്ടുകാർ ആക്രമികുമോയെന്ന് ഭയന്നാണ് മുന്നോട്ടു വാഹനമെടുത്ത് പോയതെന്നാണ് പ്രതി അജ്മലിന്റെ മൊഴി. അജമലിന് ലഹരി വസ്തു വിറ്റതിന് നേരെത്തെയും കേസുണ്ട്.