സിസേറിയൻ ആവശ്യപ്പെട്ടിട്ടും തയ്യാറാകാതെ ഡോക്ടർ..ഗർഭസ്ഥശിശുവിന് ദാരുണാന്ത്യം..ഗർഭപാത്രം തകർന്നു..യുവതിയുടെ നില ഗുരുതരം…

കോഴിക്കോട് ഗർഭസ്ഥശിശു മരിച്ചത് ചികിത്സാപ്പിഴവ് മൂലമെന്ന ആരോപണവുമായി കുടുംബം.പ്രസവത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ യുവതി വെന്റിലേറ്ററിലാണ്. എകരൂർ ഉണ്ണികുളം ആർപ്പറ്റ വിവേകിന്റെ ഭാര്യ അശ്വതിയാണ് (35) ചികിത്സയിലുള്ളത്.ഈ മാസം ഏഴിനാണ് അശ്വതിയെ പ്രസവത്തിനായി ഉള്ള്യേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.വേദന വരാത്തതിനെത്തുടർന്ന് ചൊവ്വാഴ്ച മരുന്നുവച്ചു. മാറ്റമില്ലാതെ വന്നതോടെ ബുധനാഴ്ചയും മരുന്നുവച്ചു.

ഉച്ചയായപ്പോഴേക്കും വേദനയുണ്ടായി. സാധാരണ രീതിയിൽ പ്രസവം നടക്കുമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. രാത്രിയോടെ വേദന അസഹനീയമായമായപ്പോൾ സിസേറിയൻ ചെയ്യണമെന്ന് അശ്വതി ആവശ്യപ്പെട്ടെങ്കിലും ചെയ്യാൻ ഡോക്ടർ തയ്യാറായില്ല.അശ്വതിയെ സ്ട്രെച്ചറിൽ കൊണ്ടുപോകുന്നതാണ് ബന്ധുക്കൾ കണ്ടത്. അൽപസമയത്തിന് ശേഷം ഗർഭപാത്രം തകർന്നു കുട്ടി മരിച്ചുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഗർഭപാത്രം നീക്കിയില്ലെങ്കിൽ അശ്വതിയുടെ ജീവനും അപകടത്തിലാകും എന്നറിയിച്ചതിനെത്തുടർന്ന് ഗർഭപാത്രം നീക്കാൻ ബന്ധുക്കൾ അനുമതി നൽകി. തുടർന്ന് ആരോഗ്യസ്ഥിതി മോശമായ അശ്വതിയെ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു.

വേദന അസഹനീയമായതോടെ അശ്വതിയുടെ കരച്ചിൽ പുറത്ത് നിൽക്കുന്നവർക്കും കേൾക്കാമായിരുന്നു. ബന്ധുക്കൾ ഉൾപ്പെടെ സിസേറിയൻ നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടും ഡോക്ടർ തയാറായില്ലെന്നാണ് ആരോപണം.

Related Articles

Back to top button