ചരിത്രത്തിൽ ആദ്യം..ഓസ്ട്രേലിയൻ മന്ത്രിസഭയിൽ ഇടംപിടിച്ച് കോട്ടയംകാരൻ…
ഓസ്ട്രേലിയൻ മന്ത്രിസഭയിൽ ചരിത്രത്തിൽ ആദ്യമായി ഇടംപിടിച്ച് മലയാളി. കോട്ടയം സ്വദേശിയായ 36 കാരൻ ജിൻസൺ ആന്റോ ചാൾസാണ് ചരിത്രം കുറിച്ചിരിക്കുന്നത്.നോർത്തേൺ ടെറിറ്ററി സംസ്ഥാന പാർലമെന്റ് തെരഞ്ഞെടുപ്പിലാണ് ജിൻസൺ ചരിത്രം കുറിച്ചത്. ആദ്യ ഘട്ടത്തിൽ പ്രഖ്യാപിച്ച എട്ടംഗ മന്ത്രിസഭയിലാണ് ജിൻസൺ ഇടംപിടിച്ചത്. പുതിയ മന്ത്രിസഭയിൽ കായികം, കല, സാംസ്കാരികം, യുവജനക്ഷേമം എന്നീ വകുപ്പുകളുടെ ചുമതലയാണ് ജിൻസണ് ലഭിച്ചിരിക്കുന്നത്. കൺട്രി ലിബറൽ പാർട്ടിയ്ക്ക് വേണ്ടി മത്സരിച്ച ജിൻസൺ, ആന്റോ ആന്റണി എംപിയുടെ സഹോദര പുത്രൻ കൂടിയാണ്.
നോർത്തേൺ ടെറിറ്ററിയിലെ 25 അംഗ പാർലമെന്റിൽ 17 സീറ്റുകളിലും വിജയിച്ചാണ് ജിൻസന്റെ കൺട്രി ലിബറൽ പാർട്ടി അധികാരത്തിലെത്തിയത്. തുടർച്ചയായി രണ്ട് തവണ മന്ത്രിയായിരുന്ന കെയ്റ്റ് വോർഡനെ പരാജയപ്പെടുത്തിയാണ് പുതുമുഖമായ ജിൻസൺ വിജയം കൈവരിച്ചത്.9 അംഗ മന്ത്രിസഭയിലെ ഏക വിദേശ വംശജൻ എന്ന നേട്ടവും ജിൻസൺ സ്വന്തമാക്കി.കോട്ടയം ജില്ലയിലെ മൂന്നിലവ് സ്വദേശിയായ ജിൻസൺ 2011ലാണ് നഴ്സിംഗ് ജോലി തേടി ഓസ്ട്രേലിയയിലെത്തിയത്. ന്യൂ സൌത്ത് വെയിൽസ് വാഗവാഗ ബെയ്സ് ഹോസ്പിറ്റലിൽ നഴ്സായാണ് ജിൻസൺ കരിയറിന് തുടക്കമിട്ടത്. പിന്നീട്, നോർത്തേൺ ടെറിറ്ററി ഡാർവിനിലെ ആശുപത്രിയിൽ ഉന്നത പദവിയിൽ ജോലി. മാനസികാരോഗ്യത്തിൽ ഉന്നത ബിരുദം നേടിയ ജിൻസൺ അതേ വിഭാഗത്തിന്റെ ഡയറക്ടർ പദവിയിലുമെത്തി. എംബിഎ ബിരുദധാരിയാണ് ജിൻസൺ.