ഭീഷണി ആത്മഹത്യകൾ തുടർന്നിട്ടും..ഓൺലൈൻ ആപ്പുകളുടെ ചതികൾ നിയന്ത്രിക്കാനാകാതെ അധികൃതർ…
കൊച്ചി: ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകളുടെ ചതിക്കുഴിയില്‍ വീണ് ആളുകള്‍ ജീവനൊടുക്കിയിട്ടും ആപ്പുകളെ നിയന്ത്രിക്കാനാകാതെ അധികൃതർ. നിരോധിച്ച ആപ്പുകള്‍ ഏതെന്നതില്‍ ആര്‍ബിഐക്ക് പോലും വ്യക്തതയില്ല. ആപ്പുകളുമായി ബന്ധപ്പെട്ട കേസുകളില്‍ പൊലീസിനും മെല്ലേ പോക്കാണ്.
ഓണ്‍ലൈന്‍ ആപ്പുകളുടെ ചതിയിലൊരു ജീവന്‍കൂടി പൊലിഞ്ഞപ്പോഴാണ് ആപ്പുകള്‍ ഒഴിയാബാധയായി ഇപ്പോഴുമുണ്ടെന്ന് തിരിച്ചറിയുന്നത്. പെരുമ്പാവൂരിലെ ആരതി അനീഷാണ് ഒടുവിലത്തെ ഇര. കോവിഡ് കാലത്ത് തൊഴില്‍ രഹിതരായ സാധാരണക്കാര്‍ക്കുമേലാണ് ഇത്തിള്‍ കണ്ണികണക്കെ ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകള്‍ പിടിമുറുക്കിയത്. ചതിയും ഭീഷണിയും ആളുകളുടെ ജീവനെടുത്തിട്ട് പോലും കൃത്യമായ നടപടിയില്ല. ആര്‍ബിഐയുടെ അംഗീകാരമുള്ള ആപ്പുകള്‍ വഴി മാത്രം പണമിടപാട് നടത്തണമെന്നാണ് സര്‍ക്കാര്‍ മുന്നറിയിപ്പ്. ആര്‍ബിഐ നിരോധിച്ച ആപ്പുകള്‍ ഏതൊക്കെയാണ്. വിവരാവകാശ രേഖയ്ക്ക് മറുപടിയില്ല. ഇത്തരം ആപ്പുകള്‍ക്കെതിരെ എത്ര പരാതികള്‍ ലഭിച്ചിട്ടുണ്ട് എന്നതിലും വ്യക്തതിയല്ല. ഇതേ ചോദ്യങ്ങള്‍ കേന്ദ്ര ഐടി മന്ത്രാലയത്തോട് ചോദിച്ചിട്ടും നിരാശയായിരുന്നു ഫലം.