പതിനഞ്ചുകാരിക്കുനേരെ ലൈംഗികാതിക്രമം :പത്തനംതിട്ടയിൽ വയോധികൻ അറസ്റ്റിൽ
പതിനഞ്ചുകാരിക്കുനേരെ ലൈംഗികാതിക്രമം കാട്ടിയ കേസിൽ 67 കാരനെ പത്തനംതിട്ട കോയിപ്രം പോലീസ് പിടികൂടി. അയിരൂർ വെള്ളിയറ പ്ലാങ്കമൺ മടുക്കോലിൽ വീട്ടിൽ കുഞ്ഞൂഞ്ഞ് എന്ന് വിളിക്കുന്ന ജോസഫ് പീലിയാണ് അറസ്റ്റിലായത്. ഈ മാസം നാലിനാണ് കേസിന് ആസ്പദമായ സംഭവം. സന്ധ്യയോടെ മലങ്കോട്ട പൊടിപ്പാറ റോഡിലൂടെ നടന്നുപോയ പെൺകുട്ടിയെ സമീപിച്ച പ്രതി, പെൺകുട്ടിയുടെ കയ്യിലിരുന്ന കുഞ്ഞിനെ എടുക്കാനെന്ന വ്യാജേന ശരീരത്തിൽ കയറിപ്പിടിക്കുകയായിരുന്നു. അശ്ലീലവാക്കുകൾ പറയുകയും ചെയ്തു.
ഇതുസംബന്ധിച്ച് ഇന്നലെ ശിശുക്ഷേമസമിതിയിൽ നിന്നുലഭിച്ച കത്തിന്റെ അടിസ്ഥാനത്തിൽ കോയിപ്രം പോലീസ് കോഴഞ്ചേരി വൺ സ്റ്റോപ്പ് സെന്ററിൽ വച്ച് കൗൺസിലറുടെ സാന്നിധ്യത്തിൽ കുട്ടിയുടെ മൊഴിയെടുത്തു. തുടർന്ന്, പ്രതിക്കെതിരെ പോക്സോ വകുപ്പ് കൂടിച്ചേർത്ത് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. പ്രാഥമിക നിയമനടപടികൾക്ക് ശേഷം പ്രതിക്കു വേണ്ടി നടത്തിയ അന്വേഷണത്തെതുടർന്ന് മലങ്കോട്ടയിൽ വച്ച് ഇന്നലെ രാത്രി എട്ടുമണിയോടെ കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ച പ്രതിയുടെ അറസ്റ്റ് തുടർന്ന് രേഖപ്പെടുത്തി. വൈകിട്ടോടെ കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.