ചൂരല്‍മലയില്‍ ബെയ്ലി പാലം നിര്‍മാണം പൂര്‍ത്തിയായി..വാഹനം കടത്തിവിട്ടു…
വയനാട് ചൂരല്‍മലയില്‍ ഉരുൾപൊട്ടലിൽ രക്ഷാപ്രവര്‍ത്തനത്തിൻ്റെ ഭാഗമായി ബെയ്ലി പാലത്തിൻ്റെ നിര്‍മ്മാണം പൂര്‍ത്തിയായി.പാലം തുറന്നതിനു പിന്നാലെ ആദ്യമായി സൈന്യത്തിന്റെ വാഹനം പാലത്തിലൂടെ കടത്തിവിട്ടു. മറ്റു വാഹനങ്ങളും കടത്തിവിട്ടു തുടങ്ങി. ഇതോടെ വലിയ വാഹനങ്ങളും ഹിറ്റാച്ചികളും എത്തിച്ച് തിരച്ചിൽ ഊർജിതമാക്കും. 31 മണിക്കൂർ കൊണ്ടാണ് പാലം നിര്‍മാണം പൂർത്തിയായത്. പുഴയിലെ ശക്തമായ കുത്തൊഴുക്കിനിടയിലും ഇന്നലെ രാത്രിയിൽ പാലത്തിന്റെ നിർമാണം തുടർന്നിരുന്നു. 190 അടി നീളത്തിലാണ് പാലം നിർമ്മിച്ചിട്ടുള്ളത്.
24 ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള പാലം പൂര്‍ത്തിയായതോടെ രക്ഷാദൗത്യം കൂടുതൽ കാര്യക്ഷമമാക്കാൻ വഴിയൊരുങ്ങുകയാണ്.അതേസമയം മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 280 ആയി. 200 പേരെയാണ് കാണാതായത്. ഇവരിൽ 29 പേർ കുട്ടികളാണ്. 100 പേരെയാണ് തിരിച്ചറിഞ്ഞത്. മുണ്ടക്കൈയിൽ ഇനി ജീവനോടെ ആരെയും കണ്ടെത്താനില്ലെന്ന് സൈന്യം സർക്കാരിനെ അറിയിച്ചു.