സാൻഫെർണാൻഡോ കൊളംബോയിലേക്ക് മടങ്ങി….
വിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെത്തിയ കണ്ടെയ്നർ കപ്പലായ സാൻഫെർണാൻഡോ തിങ്കളാഴ്ച ഉച്ചയ്ക്ക് 12 ഓടെ കൊളംബോയിലേക്ക് മടങ്ങി.തുടർന്ന് കൊളംബോയിൽ നിന്നെത്തിയ കെമാറിൻ അസൂർ ഉച്ചയ്ക്ക് 2.40 ഓടെ ബെർത്തിലടുപ്പിച്ചു. ആദ്യത്തെ ചരക്കുകപ്പലായ സാൻഫെർണാൻഡോയെ പുറം ടഗ്ഗുകളെത്തി പുറംകടലിൽ നിന്ന് കപ്പലിനെ തുറമുഖ ബെർത്തിലടുപ്പിച്ച അതേ രീതിയിൽ തന്നെയായിരുന്നു കെമാറിൻ അസൂറിനെയും അടുപ്പിച്ചത്.
തുടർന്ന് തുറമുഖത്തെ ക്രെയിനുകളുപയോഗിച്ച് ‘ കെമാറിൻ അസൂറിൽ നിന്ന് 338 കണ്ടെയ്നറുകൾ ഇറക്കി യാർഡിലേക്ക് മാറ്റി.സാൻഫെർണാൻഡോയിൽ നിന്ന് തുറമുഖത്ത് ഇറക്കിവെച്ച കണ്ടെയ്നറുകളിൽ 798 കണ്ടെയ്നറുകൾ കയറ്റിയാണ് കപ്പൽ തിരികെ മടങ്ങുക.ചൊവ്വാഴ്ച വൈകീട്ടോടെ കപ്പൽ വിഴിഞ്ഞത്ത് നിന്ന് മുംബൈയിലെ ജവഹർലാൽ നെഹ്റു തുറമുഖത്തേക്ക് തിരിക്കുമെന്ന് ബന്ധപ്പെട്ട കപ്പൽ ഏജൻസിയായ ഐ.എസ്.എസ്. ഷിപ്പിങ് പ്രൈവറ്റ് ലിമിറ്റഡിന്റെ കൊച്ചി മേധാവി പറഞ്ഞു.