നീറ്റ് ചോദ്യപേപ്പർ ചോർച്ച… ദില്ലിയിലെ യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം… രാഹുല്‍ മാങ്കൂട്ടത്തിലിനടക്കം പരിക്ക്…
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയിലെ പ്രതിഷേധത്തിനിടെ ദില്ലിയിൽ സംഘർഷം. യൂത്ത് കോൺഗ്രസ് മാർച്ചിനിടെ പ്രവർത്തകരും പൊലീസും ഏറ്റുമുട്ടി. രാഹുൽ മാങ്കൂട്ടത്തിൽ ഉള്‍പ്പെടെയുള്ള നേതാക്കൾക്ക് പരിക്കേറ്റു. നീറ്റ് ക്രമക്കേടിൽ കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാന്റെ രാജി ആവശ്യം ഉന്നയിച്ചാണ് യൂത്ത് കോൺഗ്രസ് ദില്ലിയിൽ മാർച്ച് നടത്തിയത്.
യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി വി ശ്രീനീവാസ് നേതൃത്വം നൽകിയ മാർച്ചിനിടെയാണ് സംഘർഷമുണ്ടായത്. പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ മാറ്റി പ്രതിഷേധത്തിന് പ്രവർത്തകർ ശ്രമിച്ചതോടെ പൊലീസ് ലാത്തിവീശി. സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കുട്ടത്തിലടക്കമുള്ളവരെ പൊലീസ് തല്ലി. യാതൊരു പ്രകോപനവുമില്ലാതെയാണ് പൊലീസ് ലാത്തിചാര്‍ജ് നടത്തിയതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
എൻടിഎ ആസ്ഥാനത്തേക്ക് എൻഎസ് യു ഐ നടത്തിയ പ്രതിഷേധവും സംഘർഷത്തിൽ കലാശിച്ചു. ഓഫീസ് ഉപരോധിക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. ഇതിനിടെ കേസിൽ ഇടനിലക്കാർക്ക് സഹായം നൽകിയതിന് രണ്ട് പേരെ സിബിഐ അറസ്റ്റ് ചെയ്തു. പാട്നയിൽ നിന്നാണ് അറസ്റ്റ്. നീറ്റ് പരീക്ഷയിലെ ഒഎംആര്‍ ഷീറ്റുകളെ സംബന്ധിച്ച പരാതികൾ പരിശോധിക്കാൻ സമിതിയെ നിയോഗിക്കണമെന്ന ഹർജിയിൽ എൻടിഎയുടെ മറുപടി തേടി സുപ്രീംകോടതി. കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികളും സ്വകാര്യ കോച്ചിംഗ് സെന്റുകളും സമർപ്പിച്ച ഹർജിയിലാണ് നടപടി.