പമ്പിൽ നിന്നും ലഭിച്ചത് വെള്ളം കലർന്ന ഡീസൽ..പരാതി..ഇടപെട്ട് സുരേഷ് ഗോപി..കാർ ഉടമക്ക് നഷ്ടപരിഹാരം…
വെള്ളം കലർന്ന ഡീസൽ അടിച്ചതിനെത്തുടർന്നു കാറിനു തകരാറുണ്ടായി എന്ന കാറുടമയുടെ പരാതിയിൽ ഇടപെട്ട് കേന്ദ്ര മന്ത്രി സുരേഷ് ഗോപി.കാർ ഉടമയ്ക്കു ഡീസലിനു ചെലവായ പണവും അറ്റകുറ്റ പണിക്കു ചെലവായ തുകയും പമ്പുടമ നൽകി.ഡീസൽ തുകയായ 3394 രൂപയും നഷ്ടപരിഹാരവും അടക്കം 9894 രൂപയാണ് നൽകിയത്.
ഐസിഐസിഐ ബാങ്കിന്റെ കോട്ടയത്തെ മാനേജരായ ജിജു കുര്യനാണു പരാതിക്കാരൻ. പാലാ കടപ്പാട്ടൂരുള്ള ഇന്ത്യൻ ഓയിൽ കോർപറേഷന്റെ പെട്രോൾ പമ്പിൽ നിന്നും ഈ മാസം 17 നായിരുന്നു ഡീസൽ അടിച്ചത്.36 ലീറ്ററോളം ഡീസൽ കാറിൽ അടിക്കുന്നതിനിടെ പലതവണ ബീപ് ശബ്ദം കേൾക്കുകയും സൂചനാ ലൈറ്റുകൾ തെളിയുകയും ചെയ്തതായി ജിജു പറയുന്നു.കാർ, കമ്പനിയുടെ കോട്ടയത്തെ വർക്ഷോപ്പിൽ എത്തിച്ച് പരിശോധിച്ചപ്പോഴാണ് ഡീസലിൽ വെള്ളം ചേർന്നതായി കണ്ടെത്തിയത്.തുടർന്ന് നൽകിയ പരാതിയിലാണ് നടപടി.