കണ്ണൂരിലെ ജൂവലറി ഉടമയെ കബളിപ്പിച്ച് 14 ലക്ഷം രൂപ തട്ടിയ കേസ്…ദമ്പതികൾ ഉൾപ്പെടെ നാലു പേർ അറസ്റ്റിൽ….
കണ്ണൂർ നഗരത്തിലെ ജൂവലറി ഉടമയിൽ നിന്ന് പണയ സ്വർണമെടുക്കാനെന്ന വ്യാജേന 14 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതികളായ ദമ്പതികൾ ഉൾപ്പെടെയുള്ള നാലംഗ സംഘത്തെ 24 മണിക്കൂറിനുള്ളിൽ മട്ടന്നൂർ പൊലിസ് അറസ്റ്റു ചെയ്തു. കണ്ണൂർ നഗരത്തിലെ ജൂവലറി ഉടമയായ കീഴുത്തള്ളിയിലെ പി.വി. ദിനേശന്റെ കൈയിൽ നിന്ന് 14 ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തേയാണ് കേസ് രജിസ്റ്റർ ചെയ്ത് 24 മണിക്കൂറിനുള്ളിൽ മട്ടന്നൂർ പൊലിസ് ഇൻസ്‌പെക്ടർ ബി എസ് സാജന്റെ നേതൃത്വത്തിൽ പൊലിസ് സംഘം പിടികൂടിയത്.
സിസി ടി വി ദൃശ്യം പരിശോധിച്ചതിൽ നിന്നും ഒരു വ്യക്തിയെ ഞായറാഴ്ച രാത്രി തിരിച്ചറിഞ്ഞിരുന്നു. തുടർന്ന് പ്രതിയെ പിന്തുടരുകയും സംശയം തോന്നിയ പ്രതി വാഹനവുമായി അമിത വേഗത്തിൽ സഞ്ചരിക്കുന്നതിനിടെ പിടികൂടുകയായിരുന്നു. മറ്റു പ്രതികളെ തിങ്കളാഴ്ച പുലർച്ചയോടുകൂടി പിടികൂടുകയുമായിരുന്നു. പഴശ്ശി ഡാമിന് സമീപം കെ.റസാഖ് (38) ഉളിയിൽ സ്വദേശി പി.കെ. റഫീഖ് (39) ഭാര്യ റഹിയാനത്ത് (33) പുതിയങ്ങാടി സ്വദേശി അഷ്‌റഫ് എന്ന മുഹമ്മദ് റാഫി എന്നിവരാണ് പിടിയിലായത്.