ബോംബ് പൊട്ടി വയോധികൻ മരിച്ച സംഭവം…. ജീവിക്കാൻ അനുവദിക്കണമെന്നാണ് പാർട്ടിയോടുള്ള അപേക്ഷയെന്ന് അയൽവാസി
എരഞ്ഞോളിയിൽ ബോംബ് പൊട്ടി വയോധികൻ മരിച്ച സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി വേലായുധന്റെ അയൽവാസി സീന. പ്രദേശത്ത് സ്ഥിരമായി ബോംബ് നിർമ്മാണം നടക്കുന്നുണ്ടെന്ന് യുവതി പറഞ്ഞു. തൊട്ടടുത്ത പറമ്പിൽ നിന്ന് പോലും നേരത്തെയും ബോംബുകൾ കണ്ടെടുത്തിട്ടുണ്ട്. പൊലീസിനെ അറിയിക്കാതെ സിപിഐഎം പ്രവർത്തകർ ബോംബുകൾ എടുത്തുമാറ്റി. ഭയന്നിട്ടാണ് ആരും പ്രതികരിക്കാതിരിക്കുന്നതെന്നും അവർ പറഞ്ഞു. സഹികെട്ടാണ് തുറന്നു പറയുന്നത്. ജീവിക്കാൻ അനുവദിക്കണമെന്നാണ് പാർട്ടിയോടുള്ള അപേക്ഷ. ബോംബ് പൊട്ടി മരിക്കാൻ ആഗ്രഹമില്ല. ഇത്തരക്കാരെ നേതൃത്വം നിയന്ത്രിക്കണമെന്നും സീന പറഞ്ഞു.