പ്രതിപക്ഷ നേതാവിന് നിവേദനം നൽകി നമ്പി രാജേഷിന്‍റെ ഭാര്യ…നഷ്ടപരിഹാരം ലഭിക്കാൻ ഇടപെടൽ വേണം..

തിരുവനന്തപുരം: മസ്കറ്റിൽ മരിച്ച നമ്പി രാജേഷിന്‍റെ ഭാര്യ അമൃതയും അച്ഛനും ബന്ധുക്കളും പ്രതിപക്ഷ നേതാവിന് നിവേദനം നൽകി. എയർ ഇന്ത്യ എക്സ്പ്രസ് നഷ്ടപരിഹാരം നൽകണമെന്നതാണ് പ്രധാന ആവശ്യം. രാജേഷിന്‍റെ മരണത്തോടെ കുടുംബം അനാഥമായ അവസ്ഥയിലാണ്. അമൃതയ്ക്ക് സ്ഥിര വരുമാനമാനമുള്ള ജോലിയില്ല. നഷ്ടപരിഹാരം വാങ്ങുന്നതിൽ ഉൾപ്പെടെ ഇടപെടൽ നടത്താമെന്ന് പ്രതിപക്ഷ നേതാവ് ഉറപ്പ് നൽകി. സംസ്ഥാന കേന്ദ്ര സർക്കാരുകളുടെ മുന്നിലും ഈ വിഷയം അവതരിപ്പിക്കും.

ഇക്കഴിഞ്ഞ ഏഴാം തിയതിയായിരുന്നു ഒമാനിലെ ജോലി സ്ഥലത്ത് കുഴഞ്ഞ് വീണ കരമന സ്വദേശിയായ രാജേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നാലെ എട്ടിന് ഒമാനിലേക്ക് പുറപ്പെടാൻ ഭാര്യ അമൃത വിമാനടിക്കറ്റെടുത്തെങ്കിലും എയർ ഇന്ത്യാ എക്സ്പ്രസ് വിമാന ജീവനക്കാരുടെ സമരത്തെ തുടർന്ന് യാത്ര മുടങ്ങി. വീണ്ടും ടിക്കറ്റെടുത്തെങ്കിലും സമരം മൂലം ആ സര്‍വീസും റദ്ദാക്കി. ഇതോടെ യാത്ര വീണ്ടും മുടങ്ങി. ഇതിനിടയിൽ 13 ന് രാവിലെയാണ് രോഗം മൂര്‍ച്ഛിച്ച് രാജേഷ് മരിച്ചത്.

നേരത്തെ എയർ ഇന്ത്യ എക്‌സ്‌പ്രസിന്‍റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതരവും മനുഷ്യത്വ രഹിതവുമായ വീഴ്ചയെന്ന് ചൂണ്ടികാട്ടി നമ്പി രാജേഷിന്‍റെ ഭാര്യ അമൃത മുഖ്യമന്ത്രി പിണറായി വിജയനടക്കം പരാതി നൽകിയിരുന്നു. അമൃതയും 2 മക്കളും മുഖ്യമന്ത്രിയെ നേരിൽ കണ്ടാണ് വിഷയത്തിൽ ഇടപെടണം എന്നാവശ്യപ്പെട്ട് പരാതി നൽകിയത്. നമ്പി രാജേഷിന്‍റെ കുടുംബം ആവശ്യപ്പെട്ട കാര്യം പരിശോധിക്കുകയാണെന്നും തീരുമാനമെടുക്കാൻ കുറച്ചു കൂടി സമയം അനുവദിക്കണമെന്നുമാണ് എയർ ഇന്ത്യ എക്സ്പ്രസ് പ്രതികരിച്ചത്.

Related Articles

Back to top button