പൂജിക്കാൻ നൽകിയ നവരത്ന മോതിരം പണയംവെച്ചു..മേൽശാന്തിയ്ക്ക് സസ്പെൻഷൻ…
പ്രവാസി മലയാളി പൂജിക്കാനായി നൽകിയ നവരത്ന മോതിരം പണയംവെച്ച മേൽശാന്തിയ്ക്ക് സസ്പെൻഷൻ. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള തിരുമൂഴിക്കുളം ദേവസ്വം മേൽശാന്തി കെ പി വിനീഷിനെയാണ് സസ്പെൻഡ് ചെയ്തത്.സംഭവത്തിൽ ദേവസ്വത്തിന്റേയും വിജിലൻസിന്റേയും അന്വേഷണം നടക്കുകയാണ്.ദുബായിൽ ജോലി നോക്കുന്ന പറവൂർ സ്വദേശിയും കുടുംബവുമാണ് ഒന്നര ലക്ഷം രൂപ മൂല്യം വരുന്ന നവരത്ന മോതിരം പൂജിക്കാനായി മേൽശാന്തിയെ ഏൽപ്പിച്ചത്.
തുടർന്ന് 21 ദിവസത്തെ പൂജ ചെയ്തതാൽ കൂടുതൽ ഉത്തമമാകുമെന്ന് ഇവരെ ശാന്തി പറഞ്ഞ് വിശ്വസിപ്പിച്ചു.മോതിരം തിരിച്ചുവാങ്ങാനായി എത്തിയപ്പോൾ പൂജയുടെ പൂവും ചന്ദനവും മാത്രമാണ് പ്രസാദമായി പട്ടിൽ പൊതിഞ്ഞ് നൽകിയത്. മോതിരം ചോദിച്ചപ്പോൾ കൈമോശം വന്നെന്നാണ് പറഞ്ഞത്.ഇതോടെ പ്രവാസി ദേവസ്വം കമ്മീഷണർക്ക് പരാതി നൽകി.തുടർന്ന് നടന്ന അന്വേഷണത്തിൽ ശാന്തി സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മോതിരം പണയംവച്ചെന്ന് സമ്മതിച്ചു.തിരുമൂഴിക്കുളം ദേവസ്വത്തിലെ കീഴ്ശാന്തി മനോജിനെ മേടവിഷു ഡ്യൂട്ടിക്ക് ശബരിമയിൽ ആട്ടിയ നെയ് മറിച്ചുവിറ്റെന്ന പരാതിയിൽ കഴിഞ്ഞ മാസം സസ്പെൻഡ് ചെയ്തിരുന്നു.