ഇപി ജയരാജനെ വെടിവച്ച് കൊല്ലാൻ ശ്രമിച്ച കേസ്..കെ സുധാകരൻ നൽകിയ ഹർജിയിൽ വിധി ഇന്ന്….
എൽഡിഎഫ് കൺവീനർ ഇപി ജയരാജനെ വെടിവച്ച് കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് കെ സുധാകരൻ നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. കേസിലെ ഒന്നും രണ്ടും പ്രതികളായ പേട്ട ദിനേശൻ, വിക്രംചാലിൽ ശശി എന്നിവരെ ആദ്യം ആന്ധ്രയിലെ വിചാരണ കോടതി ശിക്ഷിച്ചിരുന്നെങ്കിലും പിന്നീട് മേൽക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടി തന്നെയും കുറ്റവിമുക്തനാക്കണമെന്നു ആവശ്യപ്പെട്ട് കെ സുധാകരൻ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയെ സമീപിച്ചു. എന്നാൽ സുധാകരനെതിരെ ഗൂഢാലോചനയ്ക്ക് തെളിവുണ്ടെന്നു ചൂണ്ടിക്കാട്ടി ഹർജി വിചാരണ കോടതി തള്ളി. തുടർന്നാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.1995 ഏപ്രിൽ 12നാണ് കേസിനാസ്പദമായ സംഭവം. ചണ്ഡീഗഢിൽ നിന്നു സിപിഎം പാർട്ടി കോൺഗ്രസ് കഴിഞ്ഞു കേരളത്തിലേക്ക് മടങ്ങവെ ട്രെയിനിൽ വച്ച് ജയരാജനു നേരെ അക്രമി സംഘം വെടിയുതിർക്കുകയായിരുന്നു.