സോളാർ സമരകാലത്ത് കെ.എം മാണിയെ മുഖ്യമന്ത്രി ആക്കാൻ നീക്കം നടന്നു… വെളിപ്പെടുത്തലുമായി….
സോളാർ സമരകാലത്ത് കെ എം മാണിയെ മുഖ്യന്ത്രിയാക്കാൻ നീക്കം നടന്നുവെന്ന് ദല്ലാൾ നന്ദകുമാർ. കെ എം മാണിയെ ഇടതുപക്ഷത്ത് എത്തിച്ച് യുഡിഎഫ് ഭരണം അട്ടിമറിക്കാനായിരുന്നു നീക്കം. ഇത് പൊളിഞ്ഞതോടെയാണ് സോളാർ സമരത്തിൽ ഒത്തുതീർപ്പ് വേണ്ടിവന്നത്.
കെ.എം മാണിയുമായി സംസാരിച്ചത് ഇപി ജയരാജനും താനുമാണെന്നും നന്ദകുമാർ പറഞ്ഞു. പി.സി ജോർജാണ് മാണിയെ മുഖ്യമന്ത്രിയാക്കണമെന്ന നിർദ്ദേശവുമായി തന്നെ സമീപിച്ചത്. പിണറായി വിജയൻ ഫോണിൽ കെ എം മാണിയുമായി സംസാരിച്ചു. ആദ്യം വിസമ്മതിച്ച കെഎംമാണി പിന്നീട് സമ്മതം മൂളി. എന്നാൽ ജോസ്.കെ.മാണിയാണ് നീക്കം പൊളിച്ചത്. സോളാർ സമരം തുടങ്ങിയ അന്ന് രാത്രിയാണ് നീക്കം നടന്നതെന്നും നന്ദകുമാർ പറഞ്ഞു.
സോളാർ സമരം ഒത്തുതീർക്കാൻ ജോൺ ബ്രിട്ടാസ് ഇടനില നിന്നുവെന്നും ചർച്ചകൾ നടന്നുവെന്നും മാധ്യമപ്രവർത്തകൻ ജോൺ മുണ്ടക്കയം വെളിപ്പെടുത്തിയതിന് പിന്നാലെയാണ് അക്കാലത്തെ മറ്റൊരു രാഷ്ട്രീയ നീക്കത്തെക്കുറിച്ച് നന്ദകുമാർ വെളിപ്പെടുത്തിയത്.