ആളില്ലാത്ത വീട്ടിൽ വൻ കവർച്ച…. കൊണ്ടുപോയത്…..

തിരുവനന്തപുരത്ത് ആളില്ലാത്ത വീട്ടിൽ വൻ കവർച്ച. വിളപ്പിൽശാല കാവിൻപുറം സ്വദേശി ജിസ്മി ജേക്കബിന്റെ വീട്ടിലാണ് കവർച്ച നടന്നത്. മുൻ വാതിൽ പൊളിച്ചാണ് മോഷ്ടാവ് അകത്തു കടന്നത്. പിന്നാലെ കിടപ്പ് മുറിയിലെ അലമാര കുത്തിത്തുറന്നു.

അലമാരയിൽ സൂക്ഷിച്ചിരുന്ന കമ്മൽ, മാല, വളകൾ കുട്ടികളുടെ ബ്രേസ്‌ലെറ്റ് ഉൾപ്പെടെ 42 പവനോളം സ്വർണാഭരണങ്ങളാണ് മോഷ്ടിച്ചത്. സ്കൂൾ അവധിയായതിനാൽ തിരുമലയിൽ പിതാവിനൊപ്പമാണ് ജിസ്മിയുടെ താമസം. എല്ലാ ദിവസവും വീട്ടിലെത്തി പിതാവും ജിസ്മിയും ചെടി നനയ്ക്കാറുണ്ട്. പതിവുപോലെ ഇന്ന് രാവിലെ ആറുമണിയോടെ എത്തിയപ്പോഴാണ് വീടിന്റെ മുൻവാതിൽ തുറന്ന് കിടക്കുന്നത് കാണുന്നത്.   തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണം നടന്നതായി മനസ്സിലായത്.

ഞായറാഴ്ച രാത്രി ഒൻപതിനും തിങ്കളാഴ്ച ആറിനും ഇടയിലാണ് കവർച്ച നടന്നതെന്നാണ് പൊലീസിന്റെ നിഗമനം. പൊലീസും വിരലടയാള വിദഗ്ധരും പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. വിളപ്പിൽശാല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button