ഭാര്യയുടെ ‘സ്ത്രീധന’ത്തിൽ ഭർത്താവിന് അവകാശമില്ല..എടുത്താൽ തിരികെ നൽകണം..സുപ്രീം കോടതി….
വിവാഹസമയം സ്ത്രീ കൊണ്ടുവരുന്ന സ്വത്തിനുമേൽ (‘സ്ത്രീധനം’) ഭർത്താവിന് യാതൊരു അവകാശവുമില്ലെന്ന് സുപ്രീം കോടതി .ബുദ്ധിമുട്ടേറിയ സമയത്ത് ഭാര്യക്ക് നൽകിയ സ്ത്രീധനം ഉപയോഗിച്ചാലും അത് ഭാര്യക്ക് തിരികെ നൽകാനുള്ള ധാർമിക ബാധ്യത ഭർത്താവിനുണ്ടെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. തനിക്ക് മാതാപിതാക്കൾ നൽകിയ സ്വർണവും പണവും തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് മലയാളി യുവതി കോടതിയെ സമീപിച്ചപ്പോഴായിരുന്നു നിർദേശം. നഷ്ടപ്പെട്ട സ്വർണത്തിന് പകരം സ്ത്രീക്ക് 25 ലക്ഷം രൂപ നൽകണമെന്നും കോടതി ഉത്തരവിട്ടു .
2009 ൽ വിവാഹസമയം വീട്ടുകാർ നൽകിയ 89 പവൻ സുരക്ഷിതമായി സൂക്ഷിക്കാനെന്നുപറഞ്ഞു ആദ്യരാത്രി തന്നെ ഭർത്താവ് വാങ്ങിയെന്നും പഴയകടം വീട്ടാൻ ഭർതൃമാതാവ് പിന്നീട് ഇതു ദുരുപയോഗം ചെയ്‌തെന്നുമാണു സ്ത്രീ പരാതി നൽകിയത്. 2011ൽ കുടുംബ കോടതി സ്ത്രീയുടെ വാദം ശരിവച്ചു നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടിരുന്നു. എന്നാൽ കുടുംബ കോടതി ഉത്തരവ് റദ്ദാക്കിയ കേരള ഹൈക്കോടതി, ഭർത്താവും ഭർതൃമാതാവും സ്വർണം ദുരുപയോഗം ചെയ്‌തെന്നു തെളിയിക്കാൻ സ്ത്രീക്കു കഴിഞ്ഞില്ലെന്നാണു വിധിച്ചത്. തുടർന്നാണു സുപ്രീം കോടതിയെ സമീപിച്ചത്.
ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കർ ദത്തയും അടങ്ങുന്ന ബെഞ്ചാണ് ഉത്തരവിട്ടത്. വിവാഹസമയം സ്ത്രീക്കു സ്വന്തം കുടുംബത്തിൽനിന്നു ലഭിക്കുന്ന സ്വത്ത് ഭാര്യയുടെയും ഭർത്താവിന്റെയും തുല്യസ്വത്തല്ലെന്നാണ് നിർദ്ദേശം .വിവാഹത്തിന് മുമ്പോ വിവാഹസമയത്തോ അതിനുശേഷമോ ഒരു സ്ത്രീക്ക് സമ്മാനിച്ച സ്വത്തുക്കൾ അവളുടെ സ്ത്രീധന സ്വത്താണ്. സ്വന്തം ഇഷ്ടപ്രകാരം വിനിയോഗിക്കാനുള്ള എല്ലാ അവകാശങ്ങളും ഭാര്യക്കാണെന്നും കോടതി വ്യക്തമാക്കി.