കാമുകിയെ 150 തവണ പീഡിപ്പിച്ചു..മലയാളിക്കെതിരായ കേസ് റദ്ദാക്കി സുപ്രീം കോടതി…
മലയാളിക്കെതിരെ മുൻ കാമുകി നൽകിയ പീഡനകേസ് സുപ്രീം കോടതി റദ്ദാക്കി .കോടതിയുടെ സവിശേഷാധികാരം ഉപയോഗിച്ചാണ് കേസ് റദ്ധാക്കിയത് . യുവതി മറ്റൊരു വിവാഹം കഴിക്കുകയും പരാതിയിൽ തുടരാൻ താത്പര്യമില്ലെന്ന് അറിയിക്കുകയും ചെയ്തതോടെയാണ് കോടതി കേസ് റദ്ദാക്കിയത്. ചെങ്കൽപ്പേട്ട് സെഷൻസ് കോടതിയിൽ വിചാരണ ആരംഭിക്കാനിരിക്കെയാണ് സുപ്രീം കോടതിയുടെ നടപടി .
കോളേജ് കാലഘട്ടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് 150ലേറെ തവണ തന്നെ പീഡിപ്പിച്ചുവെന്നതായിരുന്നു യുവതിയുടെ പരാതി. 2006 – 2010 കാലത്ത് എഞ്ചിനീയറിംഗ് പഠിക്കുമ്പോൾ ഇരുവരും പ്രണയത്തിലായിരുന്നു. പഠനം പൂർത്തിയായ ശേഷം ബെംഗളുരുവിൽ ജോലി ലഭിച്ചപ്പോഴും ഇരുവരും പ്രണയം തുടർന്നു. എന്നാൽ വൈകാതെ യുവാവ് വിവാഹവാഗ്ദാനത്തിൽ നിന്ന് പിന്മാറി. ഇതോടെയാണ് യുവതി തമിഴ്നാട് പൊലീസിൽ പീഡന പരാതി നൽകിയത് .പരാതിയിൽ കേസെടുത്തതോടെ യുവതിയെ വിവാഹം ചെയ്യാമെന്ന് എഴുതി നൽകിയെങ്കിലും യുവാവും കുടുംബവും ഈ ഉറപ്പിൽ നിന്ന് പിന്മാറി. ഇതോടെ കേസിൽ തുടരാൻ യുവതി തീരുമാനിച്ചു.
കേസിനിടെ യുവാവ് ജോലി സംബന്ധമായി ദുബായിലേക്ക് പോയിരുന്നു . എന്നാൽ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ച് ഇയാളെ അറസ്റ്റ് ചെയ്തു .ഇതിനിടെ കേസുമായി മുന്നോട്ട് പോകാൻ താത്പര്യമില്ലെന്ന് യുവതി മദ്രാസ് ഹൈക്കോടതിയെ അറിയിച്ചെങ്കിലും കേസ് റദ്ദാക്കാൻ കോടതി തയ്യാറായില്ല. കേസിന്റെ സ്വഭാവം പരിഗണിച്ചായിരുന്നു കോടതിയുടെ നടപടി.