കാക്കി കണ്ടാ കലിപ്പാണേ….
കഴിഞ്ഞ ദിവസം ഐഎഫ്എസ് ഉദ്യോഗസ്ഥനായ പർവീൺ കസ്വാൻ തന്‍റെ എക്സ് സാമൂഹിക മാധ്യമ അക്കൌണ്ടിലൂടെ പങ്കുവച്ച വീഡിയോ വൈറലായി. മണിക്കൂറുകള്‍ക്കുള്ളില്‍ ഏതാണ്ട് നാല്പതിനായിരത്തോളം പേരാണ് വീഡിയോ കണ്ടത്. ഗ്രാമത്തിലേക്ക് ഇറങ്ങിയ ഒരു മലമ്പോത്ത് കാക്കി ധരിച്ച പോലീസ് ഉദ്യോഗസ്ഥനെന്ന് തോന്നുന്ന ഒരാളെ കൊമ്പില്‍ തൂക്കിയെടുത്ത് എറിയുന്ന വീഡിയോയായിരുന്നു അത്. വീഡിയോ പങ്കുവച്ച് കൊണ്ട് പ്രവീണ്‍ കസ്വാന്‍ ഇങ്ങനെ കുറിച്ചു,’ഹിന്ദിയിൽ ഒരു ചൊല്ലുണ്ട് – ആ ബെയില്‍ മുജേ മാർ (വാ കാളേ എന്നെ കുത്ത്). ഇതാ അതിനിടെ പ്രായോഗികമായി. മുന്നറിയിപ്പിന് ശേഷവും അയാള്‍ ഒരു ഗ്വാറിനെ പ്രകോപിപ്പിച്ചു. അങ്ങനെ എല്ലാവരേയും അപകടത്തിലാക്കി. ഗൗർ ജനവാസ മേഖലയിലേക്ക് ഇറങ്ങി. ഞങ്ങളുടെ സംഘം എത്തുന്നതിന് മുമ്പ് അത് സംഭവിച്ചു. ഞങ്ങളുടെ ടീമുകൾ സ്ഥലത്തെത്തി മൃഗത്തെ രക്ഷിച്ചു. എന്നാലും വളരെ ബുദ്ധിമുട്ടി. അനാവശ്യമായി ആരും വന്യജീവികളെ പ്രകോപിപ്പിക്കരുത്. ഇത് അപകടകരമാണ്.’ അദ്ദേഹം മുന്നറിയിപ്പ് നല്‍കി. വീടുകള്‍ക്ക് അടുത്ത് നിന്നും മാറി കൃഷിയിടത്ത് നിന്നും ചിത്രീകരിച്ച വീഡിയോയില്‍ മരങ്ങള്‍ക്കിടയില്‍ നിരനിരയായി നില്‍ക്കുന്ന വീടുകള്‍ കാണാം. ആളുകള്‍ ഹിന്ദിയില്‍ മുന്നറിയിപ്പ് നല്‍കുന്നതും കേള്‍ക്കാം. അല്പനിമിഷം കഴിഞ്ഞ് കാക്കി വേഷവും ധരിച്ചൊരാള്‍ തെരുവിലൂടെ നടക്കുന്നു. ആളുകള്‍ അപ്പോഴും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. എന്നാല്‍, അയാള്‍ അതൊന്നും കാര്യമാക്കാതെ മുന്നോട്ട് പോകുമ്പോള്‍ പെട്ടെന്ന് ഒരു കൂറ്റന്‍ ഗൗർ പിന്നിലൂടെ വന്ന് അയാളെ കുത്തി ഒരു കെട്ടിടത്തിന്‍റെ ചുമരിനോട് ചേര്‍ക്കുന്നു. പിന്നീട് ഗൗർ അല്പം മാറിയപ്പോള്‍ ഇയാള്‍ വീണിടത്ത് നിന്നും എഴുന്നേറ്റ് മാറാന്‍ ശ്രമിക്കുന്നു, ഈ സമയം ഗൗർ വീണ്ടും വന്ന് അയാളെ കൊമ്പില്‍ കോര്‍ത്ത് എറിയുന്നതും വീഡിയോയില്‍ കാണാം.