പിടികൂടാൻ എത്തിയ പൊലീസിന് നേരെ നായ്ക്കളെ അഴിച്ചുവിട്ടു… പിന്നാലെ കത്തി എടുത്തു….

വാറണ്ട് കേസിൽ പിടികൂടാൻ എത്തിയ പൊലീസിനെ നായ്ക്കളെ അഴിച്ചുവിട്ട് ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ ചിറയിൽ വീട്ടിൽ നിധിൻ സി.ബാബു (39) എന്നയാളെയാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ക്രിമിനൽ കേസിൽ പ്രതിയായി കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി പിന്നീട് കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് കോടതി വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു.

തിങ്കളാഴ്ച രാവിലെ നിധിനെ പിടികൂടാൻ എത്തിയ പൊലീസിന് നേരെ ഇയാൾ തന്റെ വളർത്തു നായ്ക്കളെ അഴിച്ചുവിടുകയും കയ്യിൽ കരുതിയിരുന്ന കത്തി കാണിച്ചു ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഇയാൾ ഇവിടെ നിന്ന് കടന്നുകളയാതിരിക്കാൻ പൊലീസ് രാത്രിയിലും കാവൽ ഏർപ്പെടുത്തി. തുടർന്ന് ചൊവ്വാഴ്ച രാവിലെ ഇയാളെ അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്. ഒ. ഷോജോ വർഗീസിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഏറ്റുമാനൂർ സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ട ആളാണ് നിധിൻ. കോടതിയിൽ ഹാജരാക്കിയ നിധിനെ റിമാൻഡ് ചെയ്തു.

Related Articles

Back to top button