അഹന്തയും ആക്രോശങ്ങളും റോഡിൽ വേണ്ടെന്ന് പൊലീസ്…..
തിരുവനന്തപുരം: വാഹനമോടിക്കുമ്പോള്‍ വേണ്ട അത്യാവശ്യ ഘടകങ്ങളാണ് ക്ഷമയും സംയമനവുമെന്ന് കേരളാ പൊലീസ്. റോഡുകളില്‍ ഡ്രൈവര്‍മാര്‍ തമ്മില്‍ ചെറിയ കാര്യങ്ങള്‍ക്ക് പോലും പരസ്പരം ഏറ്റുമുട്ടുന്നു . നിരന്തരമായി ഹോണ്‍ മുഴക്കിയതിനെ ചൊല്ലിയോ ഓവര്‍ടേക്കിങ്ങിനെ ചൊല്ലിയോ നിരത്തുകളില്‍ വഴക്കുകൾ കാണാം. ക്ഷമിക്കാവുന്ന നിസാര കാര്യങ്ങള്‍ ഒഴിവാക്കുന്നതിനു പകരം ഈഗോയും കോംപ്ലെക്‌സും മൂലമുള്ള കേവലമൊരു നിമിഷത്തെ വികാര പ്രകടനങ്ങള്‍ അടിപിടി മുതല്‍ ചിലപ്പോള്‍ കൊലപാതകത്തില്‍ വരെ കലാശിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. കേരളാ പൊലീസിന്റെ കുറിപ്പ്: നിരത്തുകള്‍ പോര്‍ക്കളങ്ങളല്ല. അഹന്തയും ആക്രോശങ്ങളും മത്സരങ്ങളും നിരത്തിലല്ല വേണ്ടത്. വാഹനമോടിക്കുന്നയാള്‍ വാക്കുകളാലോ ആംഗ്യങ്ങളിലൂടെയോ വളരെ ദേഷ്യത്തില്‍ മറ്റു ഡ്രൈവര്‍മാരോടോ വാഹനത്തിലുള്ളവരോടോ പെരുമാറുന്ന രീതിയെ ആണ് Road Rage എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. (Sudden violent anger provoked in a motorist by the actions of another driver). നിരന്തരമായി ഹോണ്‍ മുഴക്കിയതിനെച്ചൊല്ലിയോ ഓവര്‍ടേക്കിങ്ങിനെച്ചൊല്ലിയോ ഒക്കെ നിരത്തുകളില്‍ വാഗ്വാദം കാണാം. കൈ കാണിച്ചിടത്ത് ബസ് നിറുത്തിയില്ലെന്നതും ഇറങ്ങേണ്ട സ്ഥലത്തു നിന്നു കുറച്ചു മാറി ബസ് നിറുത്തിയതുമൊക്കെ നിരത്തുകളില്‍ വെല്ലുവിളിക്കും വഴക്കിനും അടിപിടിക്കും കാരണമാകുന്നു. ക്ഷമിക്കാവുന്ന നിസ്സാര കാര്യങ്ങള്‍ ഒഴിവാക്കുന്നതിനു പകരം ഈഗോയും കോംപ്ലെക്‌സും മൂലമുള്ള കേവലമൊരു നിമിഷത്തെ വികാര പ്രകടനങ്ങള്‍ അടിപിടി മുതല്‍ ചിലപ്പോള്‍ കൊലപാതകത്തില്‍ വരെ കലാശിക്കുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും സാന്നിധ്യത്തില്‍ പോലും ഇത്തരം സംഭവങ്ങള്‍ നടക്കുന്നത് ദൗര്‍ഭാഗ്യകരമാണ്.