തലക്കല്‍ ഗ്രൗണ്ടില്‍ രാഹുല്‍ഗാന്ധി ‘പറന്നിറങ്ങും’…ശേഷം പത്രിക സമർപ്പണം….

രാജ്യത്ത്  ശ്രദ്ധേയമായ മത്സരങ്ങൾ നടക്കുന്ന മണ്ഡലങ്ങളിൽ ഒന്നായ വയനാട്ടിൽ യുഡിഎഫ് സ്ഥാനാർത്ഥിയും നിലവിലെ എംപിയുമായ  രാഹുൽ ഗാന്ധി ബുധനാഴ്ച നാമനിർദ്ദേശപത്രിക സമർപ്പിക്കും. വയനാട്ടിലെ മൂന്ന് നിയോജക മണ്ഡലങ്ങൾ ഉൾപ്പെടെ പാർലമെൻറ് മണ്ഡലത്തിലെ 7 നിയോജകമണ്ഡലങ്ങളിൽ നിന്നുള്ള പ്രവർത്തകർ പങ്കെടുക്കുന്ന റോഡ് ഷോയുടെ അവസാനം ഉച്ചക്ക് 12 മണിക്ക് ആയിരിക്കും പത്രിക സമര്‍പ്പിക്കുകയെന്ന് വയനാട് പാർലമെൻറ് തിരഞ്ഞെടുപ്പ് കമ്മറ്റി കൺവീനറും എംഎൽഎയും ആയ എപി അനിൽകുമാറും ടി സിദ്ദീഖ് എംഎൽഎയും അറിയിച്ചു. രാഹുൽ ഗാന്ധിക്ക് പുറമേ സംസ്ഥാന നേതാക്കളായ കെ സുധാകരൻ, രമേശ് ചെന്നിത്തല, വി ഡി സതീശൻ, മുസ്ലിം ലീഗ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി, അബ്ബാസ് അലി ശിഹാബ് തങ്ങൾ തുടങ്ങിയവരും അണിനിരക്കും. മാനന്തവാടി, സുല്‍ത്താന്‍ബത്തേരി, കല്‍പ്പറ്റ, ഏറനാട്, വണ്ടൂര്‍ നിലമ്പൂര്‍, തിരുവമ്പാടി എന്നീ ഏഴ് നിയോജകമണ്ഡലങ്ങളിലെ നൂറുകണക്കിന് പ്രവര്‍ത്തകർ റോഡ്‌ഷോക്ക് എത്തുമെന്ന് നേതാക്കൾ അവകാശപ്പെട്ടു.  മൂപ്പൈനാട് ഗ്രാമപഞ്ചായത്തിലെ തലക്കല്‍ ഗ്രൗണ്ടില്‍ ഹെലികോപ്റ്ററില്‍ വന്നിറങ്ങുന്ന രാഹുല്‍ഗാന്ധി റോഡ് മാര്‍ഗം റോഡ് ഷോ ആരംഭിക്കുന്ന കല്‍പ്പറ്റ പുതിയ ബസ് സ്റ്റാൻഡിലെത്തും. ഇവിടെ നിന്നും അഞ്ചു നിയോജക മണ്ഡലങ്ങളിലെ പ്രവര്‍ത്തകരായിരിക്കും റോഡ് ഷോയില്‍ പങ്കെടുക്കുക. സുല്‍ത്താന്‍ബത്തേരി, മാനന്തവാടി എന്നീ നിയോജകമണ്ഡലങ്ങളിലെ പ്രവര്‍ത്തകര്‍ എം പി ഓഫീസ് പരിസരത്ത് നിന്നും പ്രകടനമായെത്തി റോഡ്‌ഷോയുടെ ഭാഗമാവും. തുടര്‍ന്ന് സിവില്‍സ്റ്റേഷന്‍ പരിസരത്ത് റോഡ് ഷോ അവസാനിപ്പിക്കും. തുടർന്ന് വരണാധികാരി കൂടിയായ ജില്ലാകലക്ടര്‍ ഡോ. രേണുരാജിന്  നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. കേരളത്തിലെ 20 മണ്ഡലങ്ങളിലേക്കുമുള്ള മാസ് ക്യാമ്പയിന്റെ തുടക്കമായിരിക്കും രാഹുല്‍ഗാന്ധി എം.പിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ നടക്കുന്ന റോഡ്‌ഷോയെന്ന് നേതാക്കള്‍ പറഞ്ഞു. വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടത് ബൈപാസ് റോഡിൽ റോഡ് ഷോക്ക് പ്രവർത്തകരുമായി എത്തുന്ന വാഹനങ്ങൾ കൽപ്പറ്റ ബൈപ്പാസിന്റെ ഇരുവശങ്ങളിലുമായി പാർക്ക് ചെയ്യാവുന്നതാണ് നിലവിൽ പൊലീസ് നൽകിയിരിക്കുന്ന നിർദ്ദേശം. സുൽത്താൻബത്തേരി, മാനന്തവാടി മണ്ഡലങ്ങളിൽ നിന്നുള്ള വാഹനങ്ങൾ കൈനാട്ടി ഭാഗത്ത് കൂടിയും വണ്ടൂർ നിലമ്പൂർ ഏറനാട് തിരുവമ്പാടി മണ്ഡലങ്ങളിൽ നിന്നുള്ള പ്രവർത്തകരുമായ എത്തുന്ന വാഹനങ്ങൾ കൽപ്പറ്റ നഗരത്തിന് തൊട്ടുമുമ്പും വെച്ച്  ബൈപ്പാസിലേക്ക് പ്രവേശിക്കണം. കൽപ്പറ്റ നഗരത്തിൽ ബുധനാഴ്ച അതിരാവിലെ മുതൽ തന്നെ ഗതാഗത നിയന്ത്രണം ഉണ്ടായേക്കും.

Related Articles

Back to top button