വരുൺ ഗാന്ധിക്ക് ബി.ജെ.പി സീറ്റ് നിഷേധിച്ചേക്കും…
ഉത്തര്‍പ്രദേശിലെ ബി.ജെ.പി എം.പി വരുൺ ഗാന്ധിക്ക് പാര്‍ട്ടി സീറ്റ് നിഷേധിച്ചേക്കും. സീറ്റ് നിഷേധിച്ചാൽ എസ്.പി ടിക്കറ്റിൽ വരുൺ മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. കർഷക സമരത്തെ അനുകൂലിച്ചതോടെയാണ് വരുണിന് ബി.ജെ.പി എതിരായത്. വരുണിനെ എസ്.പി ടിക്കറ്റില്‍ മത്സരിപ്പിക്കുന്നതിൽ തൻ്റെ പാർട്ടി വിമുഖത കാണിക്കില്ലെന്ന് സമാജ്‍വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു. ബി.ജെ.പിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ 51 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പല പ്രധാന സീറ്റുകളിലെയും സ്ഥാനാര്‍ഥികളെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പിലിഭിത്, സുൽത്താൻപൂർ, കൈസർഗഞ്ച്, മെയിൻപുരി എന്നീ മണ്ഡലങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. നിലവില്‍ പിലിഭിത്ത് മണ്ഡലത്തില്‍ നിന്നുള്ള എം.പിയാണ് വരുണ്‍ ഗാന്ധി. വരുണിന്‍റെ അമ്മയും മുൻ കേന്ദ്രമന്ത്രിയുമായ മനേക ഗാന്ധി സുൽത്താൻപൂർ ലോക്‌സഭാ സീറ്റിൽ നിന്നുള്ള സിറ്റിംഗ് എം.പിയാണ്. മനേകയെ വീണ്ടും മത്സരിപ്പിച്ചേക്കുമെന്നും എന്നാല്‍ വരുണിനെ സ്ഥാനാർഥിയാക്കാനുള്ള സാധ്യത വളരെ കുറവാണെന്നും സംസ്ഥാന ബി.ജെ.പി വൃത്തങ്ങൾ പറഞ്ഞു.