അനുവിന്റെ കൊലപാതകത്തിൽ പ്രതികരിച്ച് മുത്തേരി ബലാത്സംഗ കേസിലെ അതിജീവിത
കോഴിക്കോട്: നൊച്ചാട് സ്വദേശിനി അനുവിന്റെ കൊലപാതകത്തിൽ പ്രതികരിച്ച് മുത്തേരി ബലാത്സംഗ കേസിലെ അതിജീവിത. തനിക്ക് നീതി കിട്ടിയില്ലെന്നും അന്ന് പ്രതിക്ക് ശിക്ഷ ഉറപ്പാക്കിയിരുന്നെങ്കില്‍ അനു കൊല്ലപ്പെടില്ലായിരുന്നുവെന്നും അതിജീവിത പറഞ്ഞു. താൻ നേരിട്ടത് ക്രൂരമായ ബലാത്സംഗമാണെന്നും മുജീബ് റഹ്മാനെ തൂക്കിക്കൊല്ലുകയാണ് വേണ്ടതെന്നും അതിജീവിത പറഞ്ഞു. മുഖത്ത് എന്തോ മണപ്പിച്ച് ബോധം കെടുത്തിയ ശേഷമാണ് ബലാത്സംഗം ചെയ്തതെന്ന മൊഴി കുറ്റപത്രത്തിൽ ഉണ്ടായിരുന്നില്ലെന്നും ചോദിച്ചപ്പോൾ അത് പറയേണ്ടെന്ന് പ്രോസിക്യൂട്ടർ പറഞ്ഞുവെന്നും അതിജീവിത വെളിപ്പെടുത്തി. പേരാമ്പ്ര അനു കൊലപാതകക്കേസിലെ പ്രതിയായ മുജീബ് റഹ്മാന്‍ ആണ് സമൂഹ മനസാക്ഷിയെ ഞെട്ടിച്ച മുക്കം മുത്തേരി ബലാത്സംഗ കേസിലെ പ്രതി.
2020 ജൂലൈ മാസമായിരുന്നു മോഷ്ടടിച്ച ഓട്ടോയിലെത്തിയ മുജീബ് റഹ്മാന്‍ ഹോട്ടല്‍ തൊഴിലാളിയായിരുന്ന വയോധികയെ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി ആക്രമിച്ച ശേഷം കെട്ടിയിട്ട് ബലാത്സംഗം ചെയ്ത് പണം കവര്‍ന്നത്. അന്ന് അറസ്റ്റിലായ മുജീബ് പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടെങ്കിലും കൂത്തുപറമ്പില്‍ വെച്ച് പിടിയിലാവുകയായിരുന്നു. ഈ കേസില്‍ ഒന്നരവര്‍ഷത്തോളം റിമാന്‍ഡിലായിരുന്നു. എന്നാൽ കുറ്റപത്രം സമയബന്ധിതമായി സമര്‍പ്പിച്ചെങ്കിലും വിചാരണ വൈകിയതിനാല്‍ കോടതി പ്രതിക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.