ആദിവാസി ഭവന തട്ടിപ്പ് കേസിലെ പ്രതി തിരഞ്ഞെടുപ്പ് ചുമതലയിൽ.. പ്രതികരണവുമായി ആനിരാജ…
വയനാട്: ആദിവാസി ഭവന തട്ടിപ്പ് കേസിലെ പ്രതി വയനാട്ടിലെ തിരഞ്ഞെടുപ്പ് ചുമതലയിൽ എത്തിയത് പരിശോധിക്കുമെന്ന് ഇടതു സ്ഥാനാർഥി ആനിരാജ. പാവപ്പെട്ടവരെ ചൂഷണം ചെയ്യുന്നവർക്കൊപ്പം നിൽക്കുകയെന്ന നിലപാടില്ലെന്നും ഇടതു പക്ഷത്തിന്റെ സംവിധാനം അത് പരിശോധിക്കുമെന്നും ആനിരാജ പറഞ്ഞു. ദളിത് പ്രശ്നങ്ങളിൽ സ്ഥിരം ഇടപെടുന്ന വ്യക്തിയായ ആനിരാജയുടെ തിരഞ്ഞെടുപ്പ് ചുമതലയിലാണ് ആദിവാസി ഭവന തട്ടിപ്പ് കേസിലെ പ്രതി പി.എം ബഷീർ ഉൾപ്പെട്ടിരിക്കുന്നത്. അഗളി ഭൂതിവഴി ഊരിലെ 7 ആദിവാസി കുടുംബങ്ങളുടെ ഭവനനിർമ്മാണം ഏറ്റെടുത്ത് പണം തട്ടിയ കേസിലെ പ്രതിയാണിയാൾ. ഗുണനിലവാരമില്ലാത്ത വീടുകൾ നിർമ്മിച്ച് മിച്ചം വെച്ച പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കേസിന്റെ വിചാരണ മണ്ണാർക്കാട് എസ്‍സിഎസ്ടി കോടതിയിൽ നടന്നുവരികയാണ്. സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി സി.പി സുനീറിന്റെ അടുപ്പക്കാരനാണ് പിഎം ബഷീർ. കഴിഞ്ഞ തവണ സുനീർ വയനാട്ടിൽ മത്സരിച്ചപ്പോൾ കേസിലുൾപ്പെട്ടതിനാൽ തിരഞ്ഞെടുപ്പ് ചുമതല നൽകിയിരുന്നില്ല. ഇത്തവണ നിയോജക മണ്ഡലം സെക്രട്ടറി എം മുജീബിനെ പരിഗണിക്കാനായിരുന്നു ധാരണ. എന്നാൽ ജില്ലാ സംസ്ഥാന നേതൃത്വങ്ങളെ സ്വാധീനിച്ച് കൺവീനറായെന്നാണ് വിമർശനം ഉയരുന്നത്.