പിണക്കം അവസാനിപ്പിച്ച് എസ്. രാജേന്ദ്രൻ…എൽ.ഡി.എഫ് കൺവൻഷനിൽ പങ്കെടുത്തു….
ഇടുക്കി: സി.പി.എമ്മുമായുള്ള പടലപ്പിണക്കം അവസാനിപ്പിച്ച് ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ. പാർട്ടിയിലെ മുതിർന്ന നേതാക്കൾ നടത്തിയ ചർച്ചകൾക്കൊടുവിലാണ് നിസഹകരണം അവസാനിപ്പിക്കാൻ രാജേന്ദ്രൻ തീരുമാനിച്ചത്. ഇതോടെ മൂന്നാറിൽ നടന്ന എൽഡിഎഫ് ദേവികുളം നിയോജക മണ്ഡലം കൺവൻഷനിൽ രാജേന്ദ്രൻ പങ്കെടുത്തു. പാർട്ടി മെമ്പർഷിപ്പ് പുതുക്കുമെന്നും എൽ.ഡി.എഫ് സ്ഥാനാർഥിക്ക് വേണ്ടി പ്രചാരണ രംഗത്ത് സജീവമാകുമെന്നും എസ് രാജേന്ദ്രൻ അറിയിച്ചു.
അതേസമയം, ബി.ജെ.പി നേതാക്കളുമായി താൻ ചർച്ച നടത്തിയിരുന്നുവെന്ന് എസ്.രാജേന്ദ്രൻ മുമ്പ് വെളിപ്പെടുത്തിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് നേതാക്കൾ സമീപിച്ചതെന്നും ബി.ജെ.പി യിലേക്കെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും എസ്. രാജേന്ദ്രൻ പറഞ്ഞിരുന്നു. ഇപ്പോൾ താൻ സി.പി.എം അനുഭാവി തന്നെയാണ്. ബി.ജെ.പി നേതാക്കൾ വന്നകാര്യം പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദനെ അറിയിച്ചിരുന്നു. പാർട്ടിയുടെ വാതിൽ പൂർണമായി അടഞ്ഞാൽ മാത്രമേ മറ്റു വഴികൾ തേടുവെന്നും എസ്. രാജേന്ദ്രൻ അന്ന് വ്യക്തമാക്കി.