തമിഴ്നാടിന് തിരിച്ചടി..
മുല്ലപ്പെരിയാറിലെ പാർക്കിങ് ഗ്രൗണ്ട് നിർമ്മാണവുമായി ബന്ധപ്പെട്ട കേസിൽ തമിഴ്നാടിന് തിരിച്ചടി. പാട്ട ഭൂമിക്ക് പുറത്താണ് പാർക്കിങ് ഗ്രൗണ്ട് നിർമ്മാണമെന്നാണ് സര്‍വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് സര്‍വേ ഓഫ് ഇന്ത്യ അധികൃതര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. കേസില്‍ തല്‍സ്ഥിതി തുടരാൻ നേരത്തെ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. പാര്‍ക്കിങ് ഗ്രൗണ്ട് നിര്‍മാണത്തിനെതിരെ തമിഴ്നാട് നല്കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി റിപ്പോര്‍ട്ട് തേടിയത്. കേസ് അടുത്ത മാസം 24ന് വീണ്ടും സുപ്രീം കോടതി പരിഗണിക്കും.തമിഴ്നാട് നല്കിയ ഹര്‍ജിയെ തുടര്‍ന്നാണ് സര്‍വേ നടത്താൻ സുപ്രീം കോടതി ഉത്തരവിട്ടത്. പെരിയാര്‍ കടുവാ സങ്കേത പരിസരത്ത് അനധികൃതമായിട്ടാണ് കേരളം പാര്‍ക്കിങ് ഗ്രൗണ്ട് നിര്‍മിക്കുന്നതെന്ന വാദമാണ് തമിഴ്നാട് ഉന്നയിച്ചിരുന്നത്.1886ലെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പാട്ട കരാറിന്റെ ലംഘനമാണെന്നും തമിഴ്നാട് ചൂണ്ടികാണിച്ചിരുന്നു. ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഓക്ക അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെയാണ് റിപ്പോര്‍ട്ട് നല്‍കിയത്. കേരളം നടത്തിയ നിര്‍മാണ പ്രവര്‍ത്തികളില്‍ തല്‍സ്ഥിതി തുടരാനും പുതിയ നിര്‍മാണം പാടില്ലെന്നുമായിരുന്നു നേരത്തെ സുപ്രീം കോടതി വ്യക്തമാക്കിയത്.