കടമെടുപ്പ് സംബന്ധിച്ച കേസ്… കപിൽ സിബലിന് 75 ലക്ഷം….
തിരുവനന്തപുരം: സുപ്രീംകോടതിയിൽ കേരളത്തിനായി ഹാജരായതിന് മുതിർന്ന അഭിഭാഷകൻ കപിൽ സിബലിന് 75 ലക്ഷം രൂപ അനുവദിച്ചു. കേരളത്തിന്റെ കടമെടുപ്പ് സംബന്ധിച്ച കേസിലാണ് കപിൽ സിബൽ ഹാജരായത്. കടമെടുക്കാൻ കേന്ദ്രം അനുവദിക്കാത്തതിനെ തുടർന്നാണ് കേരളം സുപ്രീംകോടതിയെ സമീപിച്ചത്. 13,608 കോടിരൂപ വായ്പയെടുക്കാൻ അനുവദിക്കാമെന്ന് കേന്ദ്രം കോടതിയിൽ സമ്മതിച്ചെങ്കിലും കടമെടുക്കാനുള്ള പരിധി കൂട്ടണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ചില്ല. തുടർന്ന്, സംസ്ഥാനവും കേന്ദ്രവും ചർച്ച നടത്താൻ കോടതി നിർദേശിച്ചിരുന്നു.
ഹർജി പിൻവലിക്കണമെന്ന കേന്ദ്രത്തിന്റെ ആവശ്യത്തെ വിമർശിച്ച കോടതി, അതു സംസ്ഥാനത്തിന്റെ അവകാശമാണെന്നു വ്യക്തമാക്കിയിരുന്നു. കേന്ദ്രവുമായുള്ള കടമെടുപ്പ് ചർച്ച കഴിഞ്ഞ ദിവസം പരാജയപ്പെട്ടതിനെ തുടർന്ന് ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് കേരളം നീങ്ങുന്നത്. കേന്ദ്രം അനുവാദം നൽകിയ 13,608 കോടിരൂപ സമയബന്ധിതമായി കടമെടുക്കാനാകുമോ എന്നും ആശങ്കയുണ്ട്.