മനുവിന്റെ മൃതദേഹം വിട്ടുകിട്ടണം… ഹര്‍ജിയുമായി ഗേ പങ്കാളി….
കൊച്ചി: മരണപ്പെട്ട ഗേ പങ്കാളിയുടെ മൃതദേഹം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ജെബിൻ ഹൈക്കോടതിയില്‍ ഹർജി നൽകി. വീടിന്റെ ടെറസില്‍ നിന്ന് വീണ് ചികിത്സയിലായിരുന്ന മനുവിന്റെ മരണം സ്ഥിരീകരിക്കുന്നത് ഇന്നലെ രാത്രിയാണ്. സുഹൃത്തുക്കളുടെ നിർബന്ധത്തിനു വഴങ്ങി ഇന്നലെ വൈകുന്നേരത്തോടെ കൊച്ചിയിലെത്തിയ മനുവിന്റെ കുടുംബം ആശുപത്രി ചെലവുകള്‍ നല്‍കി മൃതദേഹം ഏറ്റെടുക്കാൻ തയ്യാറല്ലെന്ന് അറിയിച്ചതോടെയാണ് ജെബിൻ തന്നെയാണ് അവകാശിയായി പരിഗണിച്ച് മൃതദേഹം വിട്ടു നൽകണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്.അടിയന്തര പ്രാധാന്യത്തോടെ ഹർജി പരിഗണിച്ച ഹൈക്കോടതി ആസ്റ്റർ മെഡ്സിറ്റിക്ക് ഇ മെയില്‍ മുഖാന്തരം നോട്ടീസ് അയക്കുകയും ഉത്തരവ് പുറപ്പെടുവിക്കാൻ നാളത്തേക്ക് മാറ്റുകയും ചെയ്തു. വിവാഹിതരായ ഇവർ കഴിഞ്ഞ ഒരു വർഷമായി ഒരുമിച്ച് ജീവിക്കുകയാണ്. ഗേ വിവാഹങ്ങള്‍ നിയമപരമല്ലാത്തതിനാല്‍ അനന്തരാവകാശിയായി ജെബിനെ കണക്കാക്കാൻ സാധിക്കില്ലെന്നു പറഞ്ഞാണ് ആശുപത്രി അധികൃതർ മൃതദേഹം വിട്ടു നല്‍കാത്തത്.കേരളത്തില്‍ വിവാഹിതരായ മൂന്നാമത്തെ ഗേ ദമ്പതികളാണ് മനുവും ജെബിനും. രണ്ടു ദിവസം മുമ്പ് ഫോണ്‍ ചെയ്യാൻ ടെറസിലേക്ക് പോയ മനു അവിടെ നിന്ന് താഴേക്ക് വീഴുകയായിരുന്നു. സാരമായ പരുക്കുകളോടെ കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ശേഷം വെന്റിലേറ്ററിന്റെ സഹായത്തോടെ രണ്ടു ദിവസം ജീവൻ നിലനിർത്തിയെങ്കിലും ഒടുവില്‍ ഇന്നലെ രാത്രി 11.14ന് മരണം സ്ഥിരീകരിക്കുകയായിരുന്നു.