ഹരിപ്പാട് 14-കാരിയെ കാറിലെത്തിയവർ തട്ടിക്കൊണ്ടുപോയി എന്ന തരത്തിൽ വാർത്തകൾ.. മണിക്കൂറുകൾ നീണ്ട തിരച്ചിൽ… ഒടുവിൽ ട്വിസ്റ്റ്….
ഹരിപ്പാട്: ഹരിപ്പാട് പതിനാലുകാരിയെ കാണാതായ സംഭവത്തിൽ ട്വിസ്റ്റ്. കുട്ടിയെ കാറിലെത്തിയ അജ്ഞാതർ തട്ടിക്കൊണ്ടു പോയി എന്ന തരത്തിലായിരുന്നു വാർത്തകൾ വന്നത്. ഇന്നലെ വൈകിട്ടാണ് പതിനാലുകാരിയെ വീട്ടിൽ നിന്നും കാണാതായത്. ഇതോടെ വീട്ടുകാർ വിവരവും പൊലീസിൽ അറിയിച്ചു. അന്വേഷണത്തിൽ വീടിനു സമീപം കാറിൽ അപരിചിതരായ ചിലരെ കണ്ടെന്നുള്ള വിവരം പൊലീസിൽ ലഭിച്ചു. തുടർന്ന് പൊലീസ് സംഘം നഗരത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധന തുടങ്ങി. കുട്ടിയുടെ വീടിനു സമീപമുള്ള റോഡിലൂടെ പോയ കാറുകളും കണ്ടെത്തി. ഇതിനിടെ നഗരത്തിലൂടെ പെൺകുട്ടി നടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങൾ കിട്ടിയതോടെ തട്ടിക്കൊണ്ടു പോയതല്ലെന്നും വീട്ടുകാർ വഴക്കു പറഞ്ഞതിന് പിണങ്ങി പോയതാണെന്നുമുള്ള നിഗമനത്തിൽ പൊലീസ് എത്തി.
പെൺകുട്ടിക്കായി രാത്രിയിൽ സിനിമാ തിയറ്ററുകളിൽ ഷോ നിർത്തി വച്ച് വരെ പൊലീസ് പരിശോധന നടത്തി. കെഎസ്ആർടിസി ബസ് സ്റ്റേഷൻ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണവും ആരംഭിച്ചു. പെൺകുട്ടിയുടെ മാതാപിതാക്കളുടെ ഫോണുകളും സുഹൃത്തുക്കളുടെ ഫോണുകളും നിരീക്ഷണത്തിലാക്കി. കുട്ടി ഉപയോഗിച്ചിരുന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിലെ ആളുകളെ ഉൾപ്പെടെ പൊലീസ് അന്വേഷിച്ച് കണ്ടെത്തി. തെരച്ചിലൊനടുവിൽ പെൺകുട്ടി രാത്രിയിൽ താമല്ലാക്കൽ ഭാഗത്ത് നടന്നു പോകുന്ന സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചു. ഇതോടെ താമല്ലാക്കൽ ഭാഗത്ത് കുട്ടി പോകാൻ സാധ്യതയുള്ള സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. കുട്ടിയുടെ ചില സുഹൃത്തുക്കളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി പൊലീസ് തന്ത്രപരമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് കുട്ടി ആൾത്താമസമില്ലാത്ത ബന്ധുവീട്ടിലുണ്ടെന്ന് കണ്ടെത്തിയത്. ഒടുവിൽ പൊലീസെത്തി പെൺകുട്ടിയെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു പോയി, പിന്നീട് രക്ഷിതാക്കൾക്കൊപ്പം വിട്ടു.