വയോധികയെ ആഞ്ഞുചവിട്ടി… മരുമകൾ നിലത്തിട്ട് മർദിച്ചു….
കൊല്ലം തേവലക്കരയിൽ കുടുംബവഴക്കിന്റെ പേരിൽ വയോധികയെ മരുമകൾ മർദിച്ചു. 80 വയസുള്ള ഏലിയാമ്മ വർഗീസിനെയാണ് മരുമകൾ മർദിച്ചത്. മർദനത്തിന്റെ ദൃശ്യങ്ങളും പുറത്തെത്തിയിട്ടുണ്ട്. നാലുമാസം മുൻപ് വൃദ്ധയ്ക്ക് മർദനമേറ്റ ദൃശ്യങ്ങളാണ് പുറത്തെത്തിയിരിക്കുന്നത്. മരുമകളെ തെക്കുംഭാഗം പൊലീസ് കസ്റ്റഡിയിലെടുത്തു. മരുമകളെ പൊലീസ് ചോദ്യം ചെയ്യുകയാണ്.
ഏലിയാമ്മയുടെ പേരിലുള്ള വസ്തു എഴുതി നൽകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. കസേരയിലിരുന്ന വയോധികയെ മരുമകൾ പിടിച്ചുതള്ളുന്നതായും വയോധിക നിലത്തേക്ക് മറിഞ്ഞുവീഴുന്നതായും പുറത്തുവന്ന ദൃശ്യങ്ങളിൽ വ്യക്തമായിക്കാണാം. മകൻ വീട്ടിലില്ലാത്ത സമയത്താണ് തനിക്ക് നേരെ മർദനമുണ്ടാകുന്നതെന്ന് ഏലിയാമ്മ നൽകിയ പരാതിയിൽ പറയുന്നു.
മരുമകൾ തന്റെ മുടിയ്ക്ക് കുത്തിപ്പിടിച്ചെന്നും നെഞ്ചിലും അടിവയറ്റിലും നടുവിലും ചവിട്ടിയെന്നും ഏലിയാമ്മയുടെ പരാതിയിലുണ്ട്. ഇരുമ്പ് വടികൊണ്ട് മർദിക്കാൻ മരുമകൾ ശ്രമിച്ചതായും ഇവർ പറയുന്നു. ഏലിയാമ്മയുടെ മകന്റെ സുഹൃത്താണ് ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. ഇതേത്തുടർന്നാണ് സംഭവം പുറംലോകമറിഞ്ഞത്.