മാന്നാർ എസ്.ഐ… ഭീഷണിപ്പെടുത്തി തട്ടിയെടുത്തത് കാൽ കോടി….
മാവേലിക്കര: ചെറിയനാട് ചെറുവല്ലൂർ ആലക്കോട്ട് കല്ലേലിൽ വീട്ടിൽ കൊച്ചുമോൻ എന്നു വിളിക്കുന്ന സി.എം.ഫിലിപ്പിനെ (72) കാണാതായതിന് വെണ്മണി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ്സിൽ ഇയാളെ കണ്ടെത്തിയതോടെ പുറത്തുവന്നത് വലിയൊരു തട്ടിപ്പിന്റെ കഥയാണ്. വീടുവിട്ട് ആത്മഹത്യയുടെ വക്കിലെത്തിയ ഫിലിപ്പിനെ പൊലീസിന്റെ സമയോചിതമായ പ്രവർത്തനം മൂലമാണ് ജീവിതത്തിലേക്ക് തിരികെയെത്തിക്കാനായത്. ഇയാളെ കാണ്‍മാനില്ലെന്ന പരാതി ലഭിച്ചതുമുതൽ ചെങ്ങന്നൂർ ഡി.വൈ.എസ്.പി ബിനുകുമാറിന്റെ നേതൃത്വത്തിൽ വെണ്മണി സി.ഐ നസീർ.എ, എസ്.ഐ അരുണ്‍കുമാർ.എ എന്നിവരുൾപ്പട്ട സംഘം ഇയാളെ കണ്ടെത്തുന്നതിന്റെ പ്രവർത്തനങ്ങളിലായിരുന്നു. എന്നാൽ ഇടയ്ക്കിടെ ഇയാളുടെ ഫോണ്‍ നിശ്ചലമായിരുന്നതിനാൽ മൊബൈൽ ടവറുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം ഫലപ്രദമായിരുന്നില്ല. പീന്നീട് സംഘം തിരിച്ചുള്ള അന്വേഷണത്തിനൊടുവിൽ കോട്ടയത്ത് നിന്നാണ് ഇയാളെ കണ്ടെത്തയത്. ഇയാളെ കോടതിയിൽ ഹാജരാക്കുന്നതിനായി മൊഴി രേഖപ്പെടുത്തിയപ്പോളാണ് വലിയൊരു തട്ടിപ്പിന്റെ വിവരങ്ങൾ അറിയുന്നത്.അമ്പലപ്പുഴ വണ്ടാനം നീർക്കുന്നം കൊച്ചുപുരയ്ക്കൽ വീട്ടിൽ നിന്നും ചെറിയനാട് കടയിക്കാട് കൊച്ചുവീട്ടിൽ തെക്കേതിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന അബ്ദുൾ മനാഫ് (33), മാന്നാർ എസ്.ഐ ആണെന്ന് തെറ്റിധരിപ്പിച്ചും കള്ളക്കേസിൽ കുടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പടുത്തിയും പലപ്പോഴായി 25 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന വിവരമാണ് പുറത്തുവന്നത്. ഇയാളുടെ നിരന്തരഭീഷണിയും പണം ആവശ്യപ്പട്ടുകൊണ്ടുള്ള ഫോണ്‍ കോളുകളും ഭയന്നാണ് ഫിലിപ്പ് നാടുവിട്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. വ്യാജ സി.ഡി വിൽപ്പന, ബലാൽസംഗം, എസ്.സി, എസ്.ടി പീഢനം എന്നിവയ്ക്ക് ആലപ്പുഴ സൗത്ത്, നോർത്ത് പൊലീസ് സ്റ്റേഷനുകളിൽ കേസ്സുകളിൽ ഉൾപ്പെടുകയും ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ളയാളുമാണ് പ്രതി. കേസ്സുകളിൽ പ്രതിയായതിനാൽ ആലപ്പുഴയിൽ നിന്നും താമസം മാറി 9 മാസക്കാലമായി കൊല്ലകടവിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. സി.ഐ നസീർ.എ, എസ്.ഐ അരുണ്‍കുമാർ.എ എന്നിവരോടൊപ്പം സിവിൽ പൊലീസ് ഓഫീസർമാരായ ആകാശ്, വിജേഷ്, കലേഷ്, അഭിലാഷ്, സതീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ചെങ്ങന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.