മുഹമ്മദ് നബിയെ അപമാനിച്ചുവെന്നാരോപിച്ച് ബസ് കണ്ടക്ടറെ വെട്ടി.. 20 കാരൻ…

ടിക്കറ്റ് നിരക്കിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ ബസ് കണ്ടക്ടറെ വെട്ടി പരിക്കേൽപ്പിച്ച് 20 കാരൻ. മുഹമ്മദ് നബിയെ അപമാനിച്ചതിനാണ് കണ്ടക്ടറെ വെട്ടിയതെന്നാണ് പ്രതി പറയുന്നത്. ഇതിനിടെ രക്ഷപ്പെടാൻ ശ്രമിച്ച 20 കാരനെ പൊലീസ് വെടിവച്ച് വീഴ്ത്തി പിടികൂടുകയായിരുന്നു.

ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലാണ് സംഭവം. പ്രയാഗ്‌രാജ് പൊലീസ് പറയുന്നതനുസരിച്ച്, പ്രതിയായ ലരേബ് ഹാഷ്മി (20) ടിക്കറ്റ് നിരക്കിനെച്ചൊല്ലി ബസ് കണ്ടക്ടർ ഹരികേഷ് വിശ്വകർമയുമായി(24) വാക്കുതർക്കത്തിലേർപ്പെട്ടു. ഒന്നാം വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ ഹാഷ്മി ഒരു ക്ലാവർ ഉപയോഗിച്ച് വിശ്വകർമയെ ആക്രമിക്കാൻ തുടങ്ങി. വിശ്വകർമയുടെ കഴുത്തിലും മറ്റ് ശരീരഭാഗങ്ങളിലും ഗുരുതരമായി പരിക്കേറ്റു.

ബസിൽ നിന്ന് ചാടി രക്ഷപ്പെട്ട ഹാഷ്മി കോളജ് ക്യാമ്പസിൽ കയറി ഒളിച്ചു. പിന്നീട് കോളജിനുള്ളിൽ വെച്ച് കുറ്റസമ്മത വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തു. ബസ് കണ്ടക്ടർ ദൈവനിന്ദയും മുഹമ്മദ് നബിയെ അപമാനിച്ചുവെന്നും പ്രതി ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യോഗി ആദിത്യനാഥിന്റെയും പേരുകൾ പ്രതി വീഡിയോയിൽ പരാമർശിക്കുന്നുണ്ട്. സംഭവത്തിന് പിന്നാലെ പ്രയാഗ്‌രാജ് പൊലീസ് ഹാഷ്മിയെ കോളജിനുള്ളിൽ നിന്ന് പിടികൂടി. കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധം വീണ്ടെടുക്കാൻ ഇയാളെ സംഭവസ്ഥലത്ത് എത്തിച്ചു. ഇതിനിടെ ഇയാൾ പൊലീസുകാർക്ക് നേരെ വെടിയുതിർത്തതായി പ്രയാഗ്‌രാജിന്റെ യമുനാനഗർ ഏരിയ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (ഡിസിപി) അഭിനവ് ത്യാഗി പറഞ്ഞു. പൊലീസ് നടത്തിയ തിരിച്ചടിയിൽ ഇയാൾക്ക് കാലിന് വെടിയേറ്റു. പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Related Articles

Back to top button