കാർ അപകടത്തിൽ 9വയസുകാരി കോമയിലായ സംഭവം…കേസിൽ ഇന്ന് കുറ്റപത്രം സമർപ്പിക്കും….

9-year-old girl in coma due to car accident...

വടകരയിൽ കാർ ഇടിച്ച് 9വയസുകാരി ദൃഷാന കോമയിൽ ആവുകയും മുത്തശ്ശി മരിക്കുകയും ചെയ്ത കേസിൽ ഇന്ന് കുറ്റപത്രം സമർപ്പിക്കും. അശ്രദ്ധ കാരണം ഉണ്ടായ മരണത്തിനും, തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനും വടകര പൊലീസ് എടുത്ത കേസിലാണ് ഇന്ന് കുറ്റപത്രം സമർപ്പിക്കുക. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുന്നത്. വ്യാജരേഖ ചമച്ച് ഇൻഷുറൻസ് തുക തട്ടിയെടുത്ത കേസിൽ കുറ്റപത്രം അടുത്തയാഴ്ച സമർപ്പിച്ചേക്കും. നാദാപുരം പൊലീസ് ആണ് ഈ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. രണ്ടു കേസിലും പ്രതി ഷെജീലിന് ജാമ്യം ലഭിച്ചിരുന്നു. കുറ്റബോധം ഉണ്ടോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഒന്നും പറയാൻ ഇല്ലെന്നായിരുന്നു ഷെജിലിന്‍റെ മറുപടി.
കോയമ്പത്തൂര്‍ വിമാനത്താവളത്തിലെത്തിയാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവം നടന്ന് ഒരു വർഷത്തിന് ശേഷമാണ്
പ്രതി പിടിയിലാവുന്നത്. ദുബായിൽ നിന്നും കോയമ്പത്തൂർ വിമാനത്താവളത്തിൽ ഇറങ്ങിയ പുറമേരി സ്വദേശി ഷെജീലിനെ എമിഗ്രേഷൻ വിഭാഗം കസ്റ്റഡിയിലെടുക്കുകയും കേരളാ പൊലീസിന് കൈമാറുകയുമായിരുന്നു. ദൃഷാനയുടെ ദുരിതം സംബന്ധിച്ച് ഏഷ്യാനെറ്റ്‌ ന്യൂസ് സംപ്രേഷണം ചെയ്ത നിരന്തര വാർത്തകളാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുന്നതിനും ഹൈക്കോടതി ഇടപെടലുകൾക്കും വഴിയൊരുക്കിയത്.

വടകര ചോറോട് വെച്ചു റോഡ് മുറിച്ച് കടക്കുകയായിരുന്ന ദൃഷാനയെയും മുത്തശ്ശി ബേബിയെയും ഇടിച്ചിട്ട പ്രതി അപകടത്തിന് ശേഷം ഒരു മനസാക്ഷിയുമില്ലാതെ നിർത്താതെ പോവുകയും പിന്നീട് കാർ മതിലിൽ ഇടിച്ചെന്ന് വരുത്തി ഇൻഷുറൻസ് തുക തട്ടിയെടുത്തശേഷം വിദേശത്തേക്ക് കടക്കുകയായിരുന്നു. പിടിക്കപ്പെടാതിരിക്കാൻ കാറിന് രൂപ മാറ്റങ്ങളും വരുത്തി. കഴിഞ്ഞ ഡിസംബർ 5 നാണ് സംഭവത്തിന്റെ ചുരുൾ അഴിഞ്ഞത്. നാട്ടിലെത്തി കീഴടങ്ങുമെന്ന് സമ്മതിച്ചിരുന്ന പ്രതി എന്നാൽ ദുബായിൽ തന്നെ തുടർന്നു. ലുക്ക്‌ ഔട്ട്‌ നോട്ടീസ് ഉള്ളതിനാൽ ഇന്ന് പുലർച്ചെ കോയമ്പത്തൂർ വിമനത്താവളത്തിൽ ഇറങ്ങിയ പ്രതിയെ എമിഗ്രേഷൻ വിഭാഗം തടഞ്ഞുവെക്കുകയായിരുന്നു. അപകടക്കേസും കബളിപ്പിച്ച് ഇൻഷുറൻസ് തുക തട്ടിയെടുത്ത കേസുമാണ് ഷെജീലിനെതിരെയുള്ളത്.

Related Articles

Back to top button