777 പേർക്ക് നിയമനം, അതും 69 ശതമാനം കേരളത്തിൽ നിന്നുള്ളവർക്ക്.. വമ്പൻ തൊഴിലവസരങ്ങൾ ഒരുക്കി വിഴിഞ്ഞം തുറമുഖം…
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ ഇതുവരെ ആകെ 774 പേർക്ക് നിയമനം നടന്നതായും അതിൽ 69 ശതമാനവും കേരളത്തിൽ നിന്നുള്ളവരാണെന്നും തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു. നിയമനം ലഭിച്ച കേരളത്തിലെ 534 പേരിൽ 453 പേർ (59 ശതമാനം) തിരുവനന്തപുരം ജില്ലയിൽ നിന്നുള്ളവരാണ്. ഇതിൽ വിഴിഞ്ഞം നിവാസികളായ 286 പേർക്കാണ് (37 ശതമാനം) തൊഴിലവസരം ലഭിച്ചിട്ടുള്ളത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർഥ്യമാകുമ്പോൾ പ്രാദേശികമായി അനവധി തൊഴിലവസരങ്ങൾ ലഭ്യമാക്കുമെന്ന സർക്കാർ പ്രഖ്യാപനം കൃത്യമായി നടപ്പിലായിരിക്കുകയാണ്. വിഴിഞ്ഞം സ്‌കിൽ ഡെവലപ്പ്‌മെന്റ് സെന്ററിൽ പരിശീലനം പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും പ്ലേസ്‌മെന്റ് പ്രഖ്യാപനവും വിഴിഞ്ഞം തുറമുഖ ഓഫീസിൽ നിർവഹിക്കുകയിരുന്നു മന്ത്രി.
വിഴിഞ്ഞം സ്‌കിൽ ഡെവലപ്പ്‌മെന്റ് സെന്ററിൽ പരിശീലനം നേടിയ എട്ട് ഇന്റേണൽ ട്രാൻസ്ഫർ വെഹിക്കിൾ ഡ്രൈവർമാർക്കും ആറ് ലാഷർമാർക്കും സർട്ടിഫിക്കറ്റും പ്ലേസ്‌മെന്റ് ഓർഡറും മന്ത്രി നൽകി. വനിതാ കൂട്ടായ്മയായ വി സ്മാർട്ടിന് പോർട്ടിലെ മുഴുവൻ ശുചീകരണ ചുമതല നൽകികൊണ്ടുള്ള കരാറും മന്ത്രി കൈമാറി. തുറമുഖ സ്പെഷ്യൽ സെക്രട്ടറി ഡോ. എ കൗഷിഗൻ, വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ഡോ ദിവ്യ എസ് അയ്യർ, വിഴിഞ്ഞം പോർട്ട് സിഇഒ പ്രദീപ് ജയരാമൻ തുടങ്ങിയവർ പങ്കെടുത്തു.